ആലപ്പുഴ: കടലിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ റിമോട്ടിൽ നിയന്ത്രിക്കാവുന്ന ലൈഫ് ബോയയുടെ പരീക്ഷണം ആലപ്പുഴ ബീച്ചിൽ നടന്നു. റിമോട്ട് കൺട്രോളറിലൂടെ കരയിൽ നിന്ന് പ്രവർത്തിപ്പിക്കാവുന്ന ഉപകരണം ഡി.ടി.പി.സിയുടെ ആവശ്യത്തിനായി ഡി.ടി.പി.സി ചെയർമാൻ കൂടിയായ കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ നേരിട്ടുള്ള ഇടപെടലിലാണ് പരീക്ഷിച്ചത്.
എച്ച്. സലാം എം.എൽ.എ പ്രവർത്തനം വിലയിരുത്തി. ആന്ധ്രപ്രദേശിലെ 'സേഫ് സീസ്' എന്ന സ്ഥാപനമാണ് റിമോട്ട് ഓപ്പറേറ്റിംഗ് ലൈഫ് ബോയ വികസിപ്പിച്ചത്. കേരളത്തിലാദ്യമാണ് ഇത് പരീക്ഷിക്കുന്നത്. അപകടത്തിൽപ്പെട്ടവരുടെ അടുത്ത് അതിവേഗമെത്തി രക്ഷിക്കാവുന്ന രീതിയിലാണ് ബോയ പ്രവർത്തിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ആലപ്പുഴയ്ക്ക് അനുയോജ്യമെന്ന് കണ്ടെത്തിയാൽ ജില്ലയിൽ ഇത് എത്തിക്കാനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കടലിൽപ്പെടുന്നവരെ എത്രയും വേഗം രക്ഷിക്കാനാണ് പ്രാധാന്യം നൽകുന്നതെന്ന് കളക്ടർ പറഞ്ഞു. അപകടത്തിൽപ്പെടുന്നവരെ മുപ്പത് സെക്കൻഡിനുള്ളിൽ രക്ഷിക്കാനാകുമെന്ന് സേഫ് സീസ് ചീഫ് ടെക്നിക്കൽ ഓഫീസർ അലി അസ്ഗർ കൽക്കട്ടാവാല പറഞ്ഞു.
200 കിലോ വരെ താങ്ങാനാവുന്ന റിമോട്ട് ബോയ ഉപയോഗിച്ച് ഒരേസമയം മൂന്ന് പേരെ വരെ രക്ഷിച്ച് കരയ്ക്കെത്തിക്കാം. ഒരു കിലോമീറ്ററോളം കടലിലേക്ക് സഞ്ചരിക്കാനാകും. 12 കിലോ മാത്രമാണ് ഭാരം. വിദദ്ധരുടെ സഹായമില്ലാതെ ആർക്കും ഇത് പ്രവർത്തിപ്പിക്കാനുമാകും. വേഗത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചര മുതൽ ഏഴര ലക്ഷം വരെയാണ് വില. ഇന്ത്യൻ നാവികസേനയും കരസേനയും സേഫ് സീസ് ഉപയോഗിക്കുന്നുണ്ട്. നാവികസേനയുടെ 180 കേന്ദ്രങ്ങളിൽ ഉപകരണം പ്രവർത്തിക്കുന്നതായും അലിഅസ്ഗർ പറഞ്ഞു. ഡി.ടി.പി.സി സെക്രട്ടറി ലിജോ എബ്രഹാം ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |