SignIn
Kerala Kaumudi Online
Thursday, 25 April 2024 12.30 AM IST

അടിസ്ഥാന സൗകര്യവും ശമ്പളവുമില്ല; വലഞ്ഞ് കാടിന്റെ കാവൽക്കാർ

1

തൃശൂർ: കാടിനെ കാക്കുന്നവർ ശമ്പളമില്ലാതെ അലയുന്നു. സംസ്ഥാന വനം വന്യജീവി വകുപ്പിന് കീഴിലുള്ള രണ്ടായിത്തിലേറെ വാച്ചർമാരാണ് കഴിഞ്ഞ നാലു മാസമായി വേതനമില്ലാതെ ജോലിയെടുക്കുന്നത്. ഓണം ഉത്സവബത്തയും മൂന്നു വർഷമായി ഇവർക്കില്ല.

ജില്ലയിൽ മാത്രം നൂറോളം പേരാണ് വാച്ചർമാരായുള്ളത്. കാടിന്റെ സംരക്ഷണം, കാട്ടുതീ തടയൽ, വന്യമൃഗങ്ങളുടെ സംരക്ഷണവും ആക്രമണവും തടയുന്നതിന് ബീറ്റ് ഫോറസ്റ്റുമാരുടെ ഒപ്പം പ്രവർത്തിക്കുക തുടങ്ങിയ ജോലികളാണ് ഇവർ ചെയ്തുവരുന്നത്.

ആഗസ്റ്റ് മുതൽ ചാലക്കുടിയിൽ കുടിശ്ശികയാണ്. ചിമ്മിനി ഡാം, പീച്ചി റേഞ്ചിലും ചൂലന്നൂർ മയിൽ സങ്കേതത്തിലും ജൂലായ് മുതൽ വേതനം കുടിശ്ശികയുണ്ട്. തൃശൂർ ഡിവിഷനിൽ വടക്കാഞ്ചേരി പൂങ്ങോട് സ്റ്റേഷനിലെ തൊഴിലാളികൾക്ക് ജൂൺ മുതലാണ് ശമ്പളകുടിശ്ശിക.

പൂങ്ങോട് സ്റ്റേഷനിൽ കരാർ നൽകിയ തോട്ടത്തിലെ തൊഴിലാളികൾക്ക് മിനിമം വേതനവും നൽകുന്നില്ല. വന്യജീവി പീച്ചി ഡിവിഷന്റെ കീഴിൽ ഒരു ദിവസം മുഴുവൻ ജോലി ചെയ്താലും ഒരു മാസം ലഭിക്കുന്നത് 18, 20 ദിവസത്തെ ശമ്പളം മാത്രമാണ്. വർഷങ്ങളായി ജോലി ചെയ്യുന്ന ഇവർക്ക് ഒപ്പിടുന്നതിന് രജിസ്റ്റർ പോലുമില്ലെന്ന് വാച്ചർമാർ പറയുന്നു.


ടോർച്ച് പോലുമില്ലാതെ

തൊഴിലാളികൾക്ക് യൂണിഫോമോ ബൂട്ടോ ടോർച്ചോ ഒന്നും വനം വകുപ്പ് നൽകുന്നില്ല. 10 മുതൽ 25 വർഷം സർവീസുള്ളവർ ജില്ലയിലുണ്ട്.


തരംതിരിക്കൽ അശാസ്ത്രീയം

സാധാരണ സ്ഥിതി, ദുർഘടം, അതി ദുർഘടം എന്നീ മൂന്നുതരത്തിലാണ് കാടിനെ തിരിച്ചിരിക്കുന്നത്. വന്യ ജീവികളുടെ ആക്രമണം സ്ഥിരമായി ഉണ്ടാകുന്ന മേഖലകളാണ് അതിദുർഘടം. ഇവിടെ ജോലി ചെയ്യുന്നവർക്ക് വേതനം കൂടുതൽ ലഭിക്കുന്നുണ്ട്.

എന്നാൽ നിരന്തരം കാട്ടാനകളുടെ ശല്യവും മറ്റുമുള്ള ചിമ്മിനി, പീച്ചി മേഖലകൾ അതിദുർഘടമല്ലെന്നാണ് വനംവകുപ്പിന്റെ പക്ഷം. ദുർഘട മേഖലകളിലാണ് പാലപ്പിള്ളിയും വെള്ളിക്കുളങ്ങരയും മറ്റുമുള്ളത്. ഇവിടങ്ങളിൽ നിരവധിപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

പീച്ചി, ചിമ്മിണി, വടക്കാഞ്ചേരി, മച്ചാട് പട്ടിക്കാട്, പരിയാരം എന്നീ പ്രദേശങ്ങൾ സാധാരണ മേഖലയാണ്. ചാർപ്പ, വാഴച്ചാൽ, അതിരപ്പിള്ളി എന്നിവിടങ്ങൾ അതിദുർഘട മേഖലയിലാണുള്ളത്.

വാച്ചർമാരുടെ വേതനം

സാധാരണ മേഖലയിൽ- 652
ദുർഘട മേഖലയിൽ- 758
അതിദുർഘട മേഖലയിൽ- 857

തൊഴിലാളികൾ സത്യഗ്രഹ സമരത്തിന്

നാലു മാസമായി വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് 21 മുതൽ പീച്ചി വന്യജീവി സങ്കേതം ആഫീസിനു മുന്നിൽ സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് എ.ഐ.ടി.യു.സി നേതൃത്വം നൽകുന്ന ഫോറസ്റ്റ് വർക്കേഴ്‌സ് യൂണിയൻ. വനം വകുപ്പിൽ 56 വയസ് കഴിഞ്ഞ തൊഴിലാളികളെ പിരിച്ചുവിടാനോ പകരം തൊഴിലാളികളെ നിയമിക്കാനോ പാടില്ലെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയുണ്ടായിട്ടും നടപ്പിലാക്കുന്നില്ലെന്നും ജില്ലാ സെക്രട്ടറി പി. ശ്രീകുമാരൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എൻ.ജെ. ചാക്കോച്ചൻ, എ.എം. സുഭാഷ്, ഇ.വി. ജോർജ്ജ്, വി.ജി. രാജഗോപാലൻ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.