കൊല്ലം: കനത്ത മഴയിലും അഗ്നിവീറാകാൻ ഉദ്യോഗാർത്ഥികൾ ആവേശത്തോടെ എത്തി. കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ രണ്ടാം ദിവസമായ ഇന്നലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ 1119 ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. ഇരുജില്ലകളിലുമായി 1931 ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തത്. ഓട്ടമത്സരത്തിൽ 194 പേർ വിജയിച്ചു. കൊല്ലം ജില്ലയിലെ 3167 ഉദ്യോഗാർഥികൾ ഇന്ന് റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20 ന് കൊല്ലം, 21, 22 ന് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാർത്ഥികളും 23, 24 ന് അഗ്നിവീർ ട്രേഡ്സ് മെൻ വിഭാഗത്തിലേക്ക് എല്ലാ ജില്ലകളിൽ നിന്നുമുള്ളവരും പങ്കെടുക്കും. അഗ്നിപഥ് റാലിയുടെ ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റ് നടപടിക്രമങ്ങൾ 24 ന് സമാപിക്കും. കരസേനയിലെ റിക്രൂട്ട്‌മെന്റിന്റെ മുഴുവൻ പ്രക്രിയയും സ്വതന്ത്രവും ന്യായവും സുതാര്യവുമാണെന്ന് അധികൃതർ അറിയിച്ചു. ഏജന്റുമാരുടെ ഇരകളാകരുതെന്ന് സൈന്യം ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് റാലിയുടെ സുഗമമായ നടത്തിപ്പിന് ജില്ലാ ഭരണകൂടം പൂർണ സഹകരണവും പിന്തുണയും നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |