മാർവൽ സീരിസിലെ തോറിന്റെ കഥാപാത്രം അവതരിപ്പിച്ച ഹോളിവുഡ് നടൻ ക്രിസ് ഹെംസ്‌വർത്ത് അഭിനയജീവിതത്തിൽ നിന്ന് ഇടവേളയെടുക്കുന്നതായി റിപ്പോർട്ട്. ആരോഗ്യകാരണങ്ങൾ കൊണ്ടാണ് അവധിയെടുക്കുന്നതെന്ന് അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ താരം വെളിപ്പെടുത്തി.
തനിക്ക് അൽഷിമേഴ്‌സ് വരാനുള്ള സാദ്ധ്യത വളരെക്കൂടുതലാണെന്ന് താരം വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു. പതിവ് പരിശോധനകൾക്ക് വിധേയനാകുന്നതിനിടെയാണ് ജനിതകപരമായി അൽഷിമേഴ്‌സ് രോഗത്തിന് സാദ്ധ്യതയുണ്ടെന്ന് അറിഞ്ഞതെന്ന് നടൻ പറഞ്ഞു. ഡിസ്‌നി പ്ളസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഡോക്യൂസീരീസിൽ അഭിനയിക്കുന്നതിനിടെയാണ് രോഗസാദ്ധ്യത കണ്ടെത്തിയത്.
രോഗകാരണമാകുന്ന രണ്ട് ജനിതകങ്ങൾ ശരീരത്തിൽ കണ്ടെത്തിയെന്നും എന്നാൽ രോഗം ഉറപ്പായും വരുമെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും നടൻ വ്യക്തമാക്കി. ആയിരത്തിലൊരാളിൽ കണ്ടേക്കാവുന്ന രോഗസാദ്ധ്യതയാണിത്. ഇക്കാര്യം കൂടുതൽ നാടകീയമാക്കാനോ സഹാനുഭൂതിക്കായോ വിനോദത്തിനായോ ഉപയോഗിക്കാനോ താത്പര്യമില്ല. താൻ രാജി സ്വീകരിച്ചുവെന്ന് അർത്ഥമില്ലെന്നും ക്രിസ് പറഞ്ഞു.
തന്റെ മുത്തശ്ശൻ അൽഷിമേഴ്‌സ് രോഗിയായിരുന്നതിനാൽ രോഗവിവരം ആശ്ചര്യപ്പെടുത്തുന്നില്ല. മരണമെന്ന യാഥാർത്ഥ്യത്തെ നേരിടാൻ രോഗവിവരം നിർബന്ധിതനാക്കി. ഇതൊരു മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ജീനല്ലെങ്കിലും ശക്തമായ സൂചനയാണ്. കുറച്ച് നാളത്തേയ്ക്ക് അവധിയെടുക്കണമെന്ന് തോന്നി. മുൻകൂറായി കരാറിലേർപ്പെട്ട കാര്യങ്ങൾ ചെയ്തുതീർക്കുകയാണിപ്പോൾ. ഇത് അവസാനിച്ചുകഴിയുമ്പോൾ വീട്ടിലേയ്ക്ക് മടങ്ങി ഭാര്യയും മക്കളുമൊത്ത് സമയം ചെലവഴിക്കണമെന്നും ക്രിസ് ഹെംസ്ർവർത്ത് പറഞ്ഞു.
നാഷണൽ ജിയോഗ്രാഫിക്കിന്റെ ആറ് എപ്പിസോഡുകളുള്ള സീരീസായ ലിമിറ്റ്‌ലെസിലാണ് താരം അവസാനമായി കാണപ്പെട്ടത്. 39കാരനായ ഓസ്ട്രേലിയൻ നടനായ ക്രിസ് 'ഹോം' എന്ന ടെലിവിഷൻ പരിപാടിയിൽ കിം ഹൈഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രദ്ധേയനായത്. മാർവൽ സ്റ്റുഡിയോസിന്റെ സിനിമകളിൽ മിന്നലിന്റെ ദൈവമായ തോറിനെ അവതരിപ്പിച്ചതാണ് താരത്തിന് ആഗോളവിജയം നേടികൊടുത്തത്. നടി എൽസ പതകിയാണ് ഭാര്യ. ഇരുവർക്കും മൂന്ന് കുഞ്ഞുങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |