തിരുവനന്തപുരം: സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് മുൻപ് യുട്യൂബിൽ റിവ്യൂ പോസ്റ്റ് ചെയ്തയാൾക്ക് എതിരെ പൊലീസ് കേസെടുത്തു. ദേശീയ അവാർഡ് നേടിയ 'തിങ്കളാഴ്ച നിശ്ചയം' എന്നചിത്രത്തിന് ശേഷം സംവിധായകൻ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രമാണ് '1744 വെറ്റ് ആൾട്ടോ'. ചിത്രത്തിന്റെ തിയേറ്റർ റിലീസ് നവംബർ 18ന് ആയിരുന്നു. എന്നാൽ ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന് മൂന്ന് മണിക്കൂർ മുൻപ് പ്രതി യൂട്യൂബിൽ റിവ്യൂ ഇടുകയായിരുന്നു. സിനിമയുടെ നിർമ്മാതാക്കളായ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്ന് സെെബർ സെല്ലിൽ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഫെഫ്കെയിലും നിർമ്മാതാക്കൾ പരാതി നൽകിയിട്ടുണ്ട്.
ഗാഡി മാഫിയ എന്ന യുട്യൂബ് ചാനലിലാണ് '1744 വെറ്റ് ആൾട്ടോ' സിനിമ റിവ്യൂ എന്ന പേരിൽ വീഡിയോ നവംബർ 18ന് രാവിലെ പത്ത് മണിക്ക് മുമ്പ് പങ്കുവച്ചത്. വെറും 300 സബ്സ്ക്രെെബേഴ്സ് മാത്രമാണ് ഈ ചാനലിന് ഉള്ളത്. ചാനലിന് പിന്നിൽ പ്രവർത്തിക്കുന്നവരെ ഉടൻ കണ്ടെത്തുവാൻ കഴിയുമെന്നാണ് പൊലീസ് അറിയിച്ചത്. സിനിമ തിയറ്ററുകളിൽ ഇറങ്ങുന്നതിന് മുൻപ് താൻ ഈ സിനിമ കണ്ടെന്നും അതിനാലാണ് റിവ്യൂ ചെയ്യുന്നതെന്നുനൊക്കെ പറയുന്ന വീഡിയോയിൽ സിനിമയെ കുറിച്ച് ആധികാരകമായി സംസാരിക്കുന്നുണ്ട്.
ഷറഫുദ്ദീൻ പൊലീസ് വേഷത്തിൽ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മലയാളത്തിൽ ഒരു പുതു പരീക്ഷണമെന്നാണ് നിരൂപകരും പ്രേക്ഷകരും ചിത്രത്തെ വിലയുരുത്തുന്നത്. നായിക വിൻസി അലോഷ്യസ് ആണ്. ഒരു വെെറ്റ് ആൾട്ടോ കാറും അതിനു പിന്നാലെ പൊലീസും തുടർന്നുണ്ടാക്കുന്ന സംഭവങ്ങളുമാണ് കഥയുടെ പശ്ചാത്തലം. ഒരു കോമഡി,ക്രെെം ഡ്രാമയാണ് ചിത്രം. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. നവാസ് വള്ളിക്കുന്ന്, ആര്യ സലിം,ആനന്ദ്, മൻമഥൻ,സജിൻ ചെറുകയിൽ, ആർജെ നിൽജ്, രഞ്ജി കാങ്കോല് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം നിർവഹിച്ച ശ്രീരാജ് രവീന്ദ്രൻ തിരക്കഥയിലും സെന്ന ഹെഗ്ഡെക്കൊപ്പം പങ്കാളിയാണ്. അർജുനനും തിരക്കഥയിൽ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഹരിലാൽ കെ.രാജീവ് ചിത്രസംയോജനവും, സംഗീതം മുജീബ് മജീദും നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |