ആലപ്പുഴ: വാൾ തൊണ്ടിമുതലായി കൂട്ടാതെ പ്രതിക്ക് ജാമ്യം നൽകിയ കരീലക്കുളങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുധിലാലിന് സസ്പെൻഷൻ. പൊലീസുകാരൻ പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് കാണിച്ച് ഹരിപ്പാട് കുമാരപുരം സ്വദേശി വിജിലൻസിന് നൽകിയ പരാതിയിലാണ് നടപടി.
നങ്ങ്യാർകുളങ്ങരയ്ക്ക് സമീപം തമിഴ്നാട് സ്വദേശികളെ ആക്രമിച്ച സംഭവത്തിലാണ് ഹരിപ്പാട് സ്വദേശിയെ അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. ഇതിനിടെ രാജാക്കന്മാർ ഉപയോഗിച്ചിരുന്നപോലുള്ള വലിയ വാൾ പിടികൂടുകയായിരുന്നു.
ഈ വാൾ തൊണ്ടിമുതലിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്താതെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. ഇതേ പ്രതിക്കെതിരെ വധശ്രമത്തിന് വേറൊരു കേസുകൂടി എടുത്തിരുന്നെങ്കിലും വകുപ്പുകളിൽ ഇളവുവരുത്തി ജാമ്യത്തിൽ വിട്ടു. രണ്ട് കേസിലും എസ് എച്ച് ഒ പണം വാങ്ങി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ പ്രതി വിജിലൻസിന് പരാതി നൽകുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം ഡി വൈ എസ് പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം സ്റ്റേഷനിൽ പരിശോധന നടത്തുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറിയിൽനിന്നാണ് വാൾ പിടിച്ചെടുത്തത്. തുടർന്ന് സുധിലാലിനെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ശുപാർശ ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |