ബംഗളൂരു: മംഗലാപുരം ഓട്ടോറിക്ഷാ സ്‌ഫോടനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്‌ഫോടനത്തിന് പിന്നിൽ ശിവമോഗ സ്വദേശി ഷാരിക് ആണെന്നാണ് റിപ്പോർട്ട്. യു എ പി എ കേസിൽ പ്രതിയാണ് ഇയാൾ. സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൈസൂരുവിലെ ഷാരിക്കിന്റെ വാടകവീട്ടിൽ പൊലീസ് റെയ്‌ഡ് നടത്തി. ഇവിടെ നിന്ന് കുക്കർ ബോംബും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി.
വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ വീട് വാടകയ്ക്ക് എടുത്തത്. സ്‌ഫോടനത്തിൽ പങ്കുള്ള മറ്റ് മൂന്നുപേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. യാത്രക്കാരനുമായി പോയ ഓട്ടോറിക്ഷയ്ക്ക് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ഒരു കെട്ടിടത്തിന് സമീപമുള്ള റോഡിൽ ഓട്ടോറിക്ഷ നിർത്തിയ ശേഷമാണ് സ്‌ഫോടനം ഉണ്ടായത്. യാത്രക്കാരനും ഡ്രൈവർക്കും സാരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു.
ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് സ്‌ഫോടനമാണെന്ന നിഗമനത്തിലെത്തിയത്. ഓട്ടോറിക്ഷയിൽ നിന്ന് കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തിയിരുന്നു. യാത്രക്കാരന്റെ ബാഗിൽ നിന്നാണ് തീ പടർന്നതെന്ന് ഓട്ടോഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്‌ഫോടനത്തിന് തീവ്രവാദബന്ധമുണ്ടെന്ന് കർണാടക പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ടുണ്ടായ അപകടം യാദൃശ്ചികമല്ലെന്നും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള തീവ്രവാദ പ്രവർത്തനമാണെന്നും സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദ് സ്ഥിരീകരിച്ചു. കേന്ദ്ര ഏജൻസികൾക്കൊപ്പം സംസ്ഥാന പൊലീസും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു.
It’s confirmed now. The blast is not accidental but an ACT OF TERROR with intention to cause serious damage. Karnataka State Police is probing deep into it along with central agencies. https://t.co/lmalCyq5F3
— DGP KARNATAKA (@DgpKarnataka) November 20, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |