മലപ്പുറം: സേഫ് കേരള പദ്ധതിയിൽ 235 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്തെ പ്രധാന റോഡുകളിൽ കെൽട്രോൺ സ്ഥാപിച്ച 700 എ.ഐ (നിർമ്മിത ബുദ്ധി) കാമറകൾ ഏപ്രിൽ മുതൽ നിയമലംഘനങ്ങൾ പകർത്തുന്നുണ്ടെങ്കിലും പിഴയീടാക്കാൻ മോട്ടോർ വാഹന വകുപ്പിന് സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. ഒരു കാമറയിൽ മാത്രം പ്രതിദിനം 500 മുതൽ 1,000 വരെ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളുണ്ടെന്നും തിരുവനന്തപുരം ട്രാൻസ്‌പോർട്ട് ഭവനിലുള്ള സെൻട്രൽ കൺട്രോൾ റൂമിൽ ഈ നിയമലംഘനങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കാവും തുടർനടപടികൾ.
14 ജില്ലാ കൺട്രോൾ റൂമുകൾ സജ്ജമാക്കി ഓരോയിടത്തും 10 ജീവനക്കാരെയും സെൻട്രൽ കൺട്രോൾ റൂമിൽ 50 പേരെയും കെൽട്രോൺ നിയമിച്ചിട്ടുണ്ട്. എം.വി.ഐമാർ ഉൾപ്പെടെയുള്ളവരെ മോട്ടോർ വാഹന വകുപ്പും നിയോഗിച്ചു. അഞ്ച് വർഷത്തേക്ക് കാമറകളുടെ സംരക്ഷണം, സാങ്കേതിക സഹായം എന്നിവയ്ക്ക് പുറമെ എം.വി.ഐമാരുടെ അനുമതിയോടെ പിഴ ചെലാൻ അയയ്ക്കേണ്ട ചുമതലയും കെൽട്രോണിനുണ്ട്. 18 റെഡ് ലൈറ്റ് വയലേഷൻ, എട്ട് സ്പീഡ് വയലേഷൻസ് ഡിറ്റെൻഷൻ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. എ.ഐ കാമറകളുടെ പ്രവർത്തനാനുമതി തേടി ഗതാഗതവകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
നിയമലംഘകർ പേടിക്കണം
ഡ്രൈവിംഗിനിടയിലെ ഫോൺ ഉപയോഗം, ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള വാഹനയാത്ര, മൂന്നുപേർ ബൈക്കിൽ യാത്ര ചെയ്യൽ തുടങ്ങിയ നിയമലംഘനങ്ങൾ എ.ഐ കാമറകൾ പിടികൂടും. രണ്ടാംഘട്ടത്തിൽ ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള രേഖകളുടെ കാലാവധി പരിശോധിക്കും. രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കുന്ന കാമറകൾക്ക് 200 മീറ്റർ ദൂരപരിധിയിലുള്ള നിയമലംഘനങ്ങൾ കണ്ടെത്താനാവും. ഇവ സിം കാർഡ്, ബ്രോഡ്ബാൻഡ് സഹായത്തോടെ കൺട്രോൾ റൂമുകളിൽ ലഭ്യമാവും. പിഴ വിവരങ്ങൾ ആദ്യം എസ്.എം.എസായും പിന്നീട് വാഹന ഉടമയുടെ അഡ്രസിൽ നോട്ടീസായും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |