കോഴിക്കോട്: കേരളത്തിലെ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിട്ടും ശശിതരൂരിന്റെ മലബാർ പര്യടനത്തിന് കോഴിക്കോട്ട് ആവേശോജ്വല തുടക്കം.
സെമിനാറിൽ നിന്ന് സംഘാടകരായ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പിൻവാങ്ങിയെങ്കിലും കോഴിക്കോട് എം.പി എം.കെ. രാഘവന്റെ നേതൃത്വത്തിൽ ജവഹർ യൂത്ത് ഫൗണ്ടേഷൻ ചടങ്ങ് നടത്തുകയും നൂറുകണക്കിനാളുകൾ പങ്കെടുക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി,
സംസ്ഥാന ജനറൽസെക്രട്ടറി വി.പി. ദുർഖിഫിൽ എന്നിവരും
കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർമാരും ജില്ലാപഞ്ചായത്ത് അംഗങ്ങളും ചടങ്ങിന്റെ ഭാഗമായി.
വിലക്കിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാഗാന്ധി, രാഹുൽഗാന്ധി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എന്നിവർക്ക് എം.കെ. രാഘവൻ പരാതി നൽകും.
കെ.പി. കേശവമേനോൻ ഹാളിലായിരുന്നു ഇന്നലത്തെ രണ്ട് പരിപാടികളും. രാവിലത്തെ പരിപാടിക്ക് നേതൃത്വം നൽകിയത് ലായേഴ്‌സ് കോൺഗ്രസ് സിറ്റി കമ്മിറ്റിയാണ്. വിവാദമായ രണ്ടാമത്തെ സെമിനാറിന്റെ സംഘാടകർ യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയായിരുന്നു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ്,ഹൈക്കമാൻഡിൽനിന്ന് നിർദ്ദേശമുള്ളതിനാൽ പിൻമാറുകയാണെന്ന വിവരം യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം ഫേസ് ബുക്കിലൂടെ അറിയിച്ചത്. തുടർന്നാണ് എം.കെ. രാഘവൻ ചെയർമാനായ ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടി ഏറ്റെടുത്തത്.
ഇന്നലെ എം.ടി.വാസുദേവൻനായർ, ആചാര്യ എം.ആർ.രാജേഷ്, കെ.പി.ഉണ്ണികൃഷ്ണൻ എന്നിവരെയും മുൻ എം.പി.വീരേന്ദ്രകുമാറിന്റെ വീടും തരൂർ സന്ദർശിച്ചു. ഇന്നും പ്രമുഖരെ സന്ദർശിക്കുന്നുണ്ട്.
നാളെ പാണക്കാട്ട് ലീഗ് അദ്ധ്യക്ഷനും കുഞ്ഞാലിക്കുട്ടിയടക്കം മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം മടങ്ങും.
പ്രഭാഷണ പരിപാടികൾക്കു പുറമേ, മത-സാംസ്‌കാരിക നേതാക്കളെ സന്ദർശിക്കുന്നതും ചർച്ചകൾ നടത്തുന്നതുമാണ് നേതൃത്വത്തിലെ പ്രമുഖരെ ചൊടിപ്പിച്ചത്. കേരളത്തിൽ തരൂരിന്റെ രാഷ്ട്രീയ സ്വാധീനം വർദ്ധിക്കാൻ അതിടയാക്കുമെന്ന് അവർക്ക് ആശങ്കയുണ്ട്.
വിളിച്ചുവരുത്തി അപമാനിക്കാൻ നടത്തിയ ശ്രമത്തിനെതിരെ രാഘവൻ നൽകുന്ന പരാതി ശരിയാണ്. അതിനെ പിന്താങ്ങും.
ശശി തരൂർ
തടസ്സപ്പെടുത്തിയത് അങ്ങേയറ്റം
കുറ്റകരം: എം.കെ. രാഘവൻ
കോഴിക്കോട്: കോൺഗ്രസിനെ സംസ്ഥാനതലത്തിൽ ഉണർത്താനാണ് ശശി തരൂരിന്റെ പര്യടനം കോഴിക്കോട് നിന്ന് തുടങ്ങിയതെന്നും അത് കോൺഗ്രസുകാർതന്നെ തടസ്സപ്പെടുത്തിയത് അങ്ങേയറ്റം കുറ്റകരമാണെന്നും എം.കെ. രാഘവൻ എം.പി പറഞ്ഞു. പിന്നിൽ ഏത് ഉന്നതനായാലും വെളിച്ചത്ത് കൊണ്ടുവരണം. കെ.പി.സി.സി പ്രസിഡന്റുമായി സംസാരിച്ചപ്പോൾ വിലക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ ആരാണ് പിന്നിൽ പ്രവർത്തിച്ചതെന്ന് പുറത്ത് വരണം. ഒരന്വേഷണം ആവശ്യമാണ്. അതുകൊണ്ടാണ് ഹെക്കമാൻഡിനും കെ.പി.സി.സി പ്രസിഡന്റിനും പരാതി നൽകുന്നത്. അന്വേഷണം കാര്യക്ഷമമല്ലെങ്കിൽ പാർട്ടിവേദികളിൽ തുറന്നുകാട്ടും. ദേശിയതലത്തിൽ കോൺഗ്രസ് നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ നേതൃനിരയിൽ ശശി തരൂർ ഉണ്ടാകണം. തരൂരിന്റെ കോഴിക്കോട്ടെ പരിപാടികൾക്ക് നേതൃത്വം നൽകിയത് കോഴിക്കോട്ടെ എം.പി എന്ന നിലയിൽ താനാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുതൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തെ വരെ അറിയിച്ചെന്നും രാഘവൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |