തിരുവനന്തപുരം: വിജയവാഡയിലെ ഏലൂർ സ്വദേശികളായ 44 ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം പത്തനംതിട്ട ളാഹയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യ ജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
സർക്കാർ വകുപ്പുകളുടെ സമയോചിതമായ ഇടപെടലിൽ, അപകടം നടന്ന് നിമിഷങ്ങൾക്കകം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കഴിഞ്ഞു. ജില്ലാകളക്ടറും പൊലീസും മോട്ടോർ വാഹന വകുപ്പും വനം, അഗ്നിരക്ഷാ സേന പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവം അറിഞ്ഞ ഉടൻ പെരുനാട്ടെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും വേണ്ട സജ്ജീകരണങ്ങളൊരുക്കാൻ സർക്കാർ നിർദ്ദേശം നൽകി. ആരോഗ്യമന്ത്രിയുടെ മേൽനോട്ടം ഇതിനെല്ലാമുണ്ടായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ദൗത്യം വഴി ഒരു മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാനും രണ്ടര മണിക്കൂറിനുള്ളിൽ സ്‌ഥലത്തെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനും കഴിഞ്ഞു. ചടുലമായ രക്ഷാപ്രവർത്തനവും മികച്ച ചികിത്സാ സൗകര്യങ്ങളും ഉറപ്പുവരുത്തിയതിന് ആന്ധ്രാ പ്രദേശിലെ ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ നന്ദിയറിയിച്ചു. ചികിത്സയ്ക്ക് ശേഷം തീർഥാടകരെ വിജയവാഡയിലെത്തിക്കാൻ വേണ്ട സംവിധാനം ഒരുക്കുമെന്ന് സർക്കാർ അവർക്ക് ഉറപ്പുനൽകി.
ദുരന്ത നിവാരണ ഘട്ടങ്ങളിൽ നമ്മൾ പ്രകടിപ്പിക്കുന്ന അർപ്പണ ബോധത്തിന്റെ ഉത്തമ ഉദാഹരണമാണ് പത്തനംതിട്ടയിൽ കണ്ടത്. എല്ലാ ജീവനക്കാർക്കും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നാട്ടുകാർക്കും ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കിയ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യ വകുപ്പ് ജീവനക്കാർക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |