ശബരിമല : ശാരീരിക അവശതമൂലം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല നടന്നുകയറാൻ പറ്റാത്തവർക്കുള്ള ഏക ആശ്രയമായ ഡോളിക്കായി തൊഴിലാളികൾ അമിതചാർജ് ഈടാക്കുന്നതിനാൽ വാക്കുതർക്കവും പരാതികളും പതിവാകുന്നു. കഴിഞ്ഞ ദിവസം തീർത്ഥാടകയിൽ നിന്ന് മലകയറ്റത്തിന് മാത്രം 4000 രൂപ വാങ്ങിയത് ഏറെ ആക്ഷേപങ്ങൾക്കിടയാക്കി. ഇവർ സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് മടങ്ങാൻ ഡോളി സംഘത്തെ സമീപിച്ചപ്പോൾ 3000 രൂപ വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ തീർത്ഥാടകയുടെ കൈവശം രണ്ടായിരം രൂപയേ ഉണ്ടായിരുന്നുള്ളൂ. നിരവധി തൊഴിലാളികളെ സമീപിച്ചതിന് ശേഷമാണ് ഇവരെ 2000 രൂപയ്ക്ക് പമ്പയിൽ എത്തിക്കാൻ ഒരുസംഘം തയ്യാറായത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പ മുതൽ സന്നിധാനം വരെ മലകയറ്റത്തിനും ഇറക്കത്തിനുമായി നിർദ്ദേശിച്ചിരിക്കുന്ന ഡോളിയുടെ അംഗീകൃത കൂലി 5,200 രൂപയാണ്. എന്നാൽ ഒരു വശത്തേക്ക് മാത്രം 4000 മുതൽ 5000 രൂപ വരെയും ഇരുവശത്തേക്കുമായി 7500 മുതൽ 10,000 രൂപ വരെയും വാങ്ങുന്ന ഡോളി സംഘങ്ങളുണ്ട്. ഡോളിയാത്രയ്ക്ക് പറഞ്ഞുറപ്പിച്ച തുകയ്ക്ക് പുറമേ ചായ കുടിക്കാനെന്ന പേരിലും പണം ആവശ്യപ്പെടുന്നവരുണ്ട്.
നീലിമല ടോപ്പിൽ തങ്ങുന്ന ഡോളി തൊഴിലാളികൾ ഇവിടെ നിന്ന് തീർത്ഥാടകരെ കയറ്റി മരക്കൂട്ടംവരെ കൊണ്ടുവിട്ട് അമിതചാർജ് ഈടാക്കുന്നതായും പരാതിയുണ്ട്. അന്യനാടുകളിൽ നിന്നെത്തുന്നവർക്ക് ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിരിക്കുന്ന അംഗീകൃത കൂലി അറിയാത്തതും ചൂഷണത്തിന് വഴിയൊരുക്കുന്നു.
400 ഓളം ഡോളി തൊഴിലാളികളാണ് ശബരിമലയിലുള്ളത്. വണ്ടിപ്പെരിയാറിലെ തോട്ടം മേഖലയിൽ നിന്നുള്ളവരാണ് ഏറെയും.
വേണം ഡോളി കൗണ്ടർ
ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പ്രീപെയ്ഡ് ഡോളി കൗണ്ടർ പമ്പയിൽ തുടങ്ങണം. തുക കൗണ്ടറിൽ അടച്ച് രസീത് വാങ്ങിയ ശേഷം ഡോളിയിൽ സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കണം. ദർശനത്തിന് ശേഷം തീർത്ഥാടകർ പമ്പയിലെത്തുമ്പോൾ ഡോളി തൊഴിലാളികൾക്ക് അവരുടെ കൂലി ലഭ്യമാക്കിയാൽ ഒരു പരിധി വരെ അമിതചാർജ് ഈടാക്കുന്നത് ഒഴിവാക്കാനാകും.
ശബരിമലയിൽ ഇന്ന്
പള്ളി ഉണർത്തൽ:
പുലർച്ചെ 2.30
നട തുറക്കൽ:3.00
അഭിഷേകം: 3.05
ഗണപതി ഹോമം:3.30
നെയ്യഭിഷേകം: 3.35 മുതൽ
7 വരെയും 8 മുതൽ 11വരെയും
ഉഷപൂജ: 7.30
25 കലശാഭിഷേകം: 11.30
തുടർന്ന് കളഭാഭിഷേകം
ഉച്ചപൂജ: 12.30
നട അടയ്ക്കൽ:1.00
നട തുറക്കൽ:4.00
ദീപാരാധന:6.30
പുഷ്പാഭിഷേകം :7.00
അത്താഴ പൂജ:9.30
ഹരിവരാസനം:10.50
നട അടയ്ക്കൽ:11.00
ശരണപാതയിൽ 19 എമർജൻസി
മെഡിക്കൽ സെന്ററുകൾ
ബുദ്ധിമുട്ടുണ്ടായാൽ ചികിത്സ തേടാം
തിരുവനന്തപുരം: ശബരിമല കയറുമ്പോൾ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടൻ വൈദ്യ സഹായം തേടണം. ഇതിനായി പമ്പ മുതൽ സന്നിധാനം വരെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ തുറന്നു.
നീലിമല താഴെ,നീലിമല മദ്ധ്യഭാഗം, നീലിമല മുകളിൽ, അപ്പാച്ചിമേട് താഴെ, അപ്പാച്ചിമേട് മദ്ധ്യഭാഗം, അപ്പാച്ചിമേട് മുകളിൽ, ഫോറസ്റ്റ് ക്യാമ്പ് ഷെഡ്, മരക്കൂട്ടം, ക്യൂ കോംപ്ലക്സ്, ശരംകുത്തി, വാവരുനട, പാണ്ടിത്താവളം, സ്വാമി അയ്യപ്പൻ റോഡിൽ ചരൾമേട് മുകളിൽ, ഫോറസ്റ്റ് മോഡൽ ഇഎംസി, ചരൽമേട് താഴെ, കാനന പാതയിൽ കരിമല എന്നിവിടങ്ങളിലാണ് മെഡിക്കൽ സെന്ററുകൾ. കാനന പാതയിൽ കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളിലും എമർജൻസി സെന്ററുകളുണ്ട്.
ഓക്സിജൻ നൽകാനും ഫസ്റ്റ് എയ്ഡിനും പ്രഷർ നോക്കാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതം ഉൾപ്പെടെ പരിശോധിക്കാൻ ആരോഗ്യ പ്രവർത്തകരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്.
മല കയറുമ്പോൾ ശ്രദ്ധിക്കാൻ
സാവധാനം മലകയറണം. ലഘു ഭക്ഷണം കഴിച്ചതിനുശേഷം കയറുന്നതാണ് നല്ലത്
ശ്വസന ബുദ്ധിമുട്ട്, ഹൃദ്രോഗം, മറ്റ് ഗുരുതര പ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ ഉപദേശം തേടണം
പ്രമേഹം,രക്താതിമർദ്ദം എന്നിവയുള്ളവർ മരുന്നുകളും ചികിത്സാരേഖകളും കരുതണം
'മല കയറ്റത്തിൽ ഉണ്ടാകുന്ന അമിതമായ ബുദ്ധിമുട്ടുകൾ നിസാരമായി കാണരുത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം'
-വീണാ ജോർജ്
ആരോഗ്യമന്ത്രി
ശബരിമല സീസൺ: റെയിൽവേ നവീകരണം മാറ്റിവയ്ക്കണമെന്ന്
കൊച്ചി: ശബരിമലയിലെ മണ്ഡല- മകരവിളക്ക് സീസൺ അവസാനിക്കുംവരെ റെയിൽവേ നവീകരണ ജോലികൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകി. ഈ സമയത്ത് പണി നടക്കുന്നതിനാൽ പല ട്രെയിൻ സർവീസുകളും റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുന്നത് ശബരിമലതീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും നിവേദനത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |