തിരുവല്ല: സഹകരണ മേഖലയെ കുറ്റമറ്റതാക്കാൻ സമഗ്ര നിയമഭേദഗതി നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണമേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന തരത്തിൽ നിയമഭേദഗതി നടത്തും. ഇതിനായി ജീവനക്കാരുടെയും സഹകാരി സമൂഹത്തിന്റെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും. ആരോഗ്യ, കാർഷിക, വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സഹകരണസ്ഥാപനങ്ങൾ പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കണം. കാലഘട്ടത്തിനനുസരിച്ച് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ പരിശീലനംനേടി ബാങ്കിംഗ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ മേഖലയ്ക്ക് സാധിക്കണം. ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കും സാങ്കേതികവിദ്യാധാരണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ആർ.ബി.ഐയുടെ ഇടപെടലിൽ അർബൻ ബാങ്കുകൾ വരിഞ്ഞുമുറുകുകയാണ്. ഇക്കാര്യങ്ങളിൽ കോടതികളെയടക്കം സമീപിച്ച് പരിഹാരം കാണാൻ ഫെഡറേഷൻ തലത്തിൽ ഇടപെടൽവേണം. ഈ മേഖലയിലെ ഒറ്റപ്പെട്ട ക്രമക്കേടുകൾ സാമാന്യവത്കരിച്ച് വ്യാപക പ്രചാരണമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |