കോഴിക്കോട്: പുതിയ വിവര സുരക്ഷാബിൽ നിയമമായാൽ 18 വയസിന് താഴെയുള്ളവർക്ക് സമൂഹ മാദ്ധ്യമങ്ങളിലടക്കം അക്കൗണ്ട് തുടങ്ങാൻ മാതാപിതാക്കളുടെ സമ്മതം വേണ്ടി വരുന്നതിനുള്ള നീക്കങ്ങൾ സ്വാഗതാർഹമാണെന്ന് ഐ.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനം. 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിൽ കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് പ്രതിനിധി സമ്മേളനം.
പാഠ്യപദ്ധതി ചട്ടക്കൂടുമായി ബന്ധപ്പെട്ട് സ്‌കൂളുകളിൽ നടക്കുന്ന ജനകീയ ചർച്ചകളിലെ പൊതുജനാഭിപ്രായങ്ങൾ സർക്കാർ മുഖവിലയ്ക്കെടുക്കണം. ലിംഗസമത്വം, ജെൻഡർ ന്യൂട്രാലിറ്റി, സ്‌കൂൾ സമയമാറ്റം തുടങ്ങിയ വിഷയങ്ങളിൽ നാടിന്റെ പൈതൃക പക്ഷത്തു നിന്നുള്ള അഭിപ്രായങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇത് ഗൗരവമായി കാണണം. ലഹരി വ്യാപനം തടയാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ സ്വാഗതാർഹമാണ്. ഇത്തരം നീക്കങ്ങൾക്ക് ഐ.എസ്.എം പിന്തുണ പ്രഖ്യാപിച്ചു.
കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം പ്രസിഡന്റ് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. നൂർമുഹമ്മദ് നൂർഷ, പ്രൊഫ. എൻ.വി അബ്ദുറഹ്‌മാൻ, ഡോ.എ.ഐ.അബ്ദുൽ മജീദ് സ്വലാഹി, ഐ.എസ്.എം സംസ്ഥാന ഭാരവാഹികളായ ഷബീർ കൊടിയത്തൂർ, നിസാർ ഒളവണ്ണ, ഷുക്കൂർ സ്വലാഹി, കെ.എം.എ അസീസ്, സിറാജ് ചേലേമ്പ്ര, അബ്ദുൽ ജലീൽ മാമങ്കര, നൗഷാദ് കരുവണ്ണൂർ, സൈദ് മുഹമ്മദ് കുരുവട്ടൂർ, ആദിൽ അത്വീഫ്, ശിഹാബ് തൊടുപുഴ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |