കോഴിക്കോട്: അടുത്ത വർഷം ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. യോഗം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ടാഗോർ സെന്റിനറി ഹാളിൽ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മേളയിൽ 14000ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. 24 വേദികളിലായാണ് കലോത്സവം അരങ്ങേറുക. വെസ്റ്റ്ഹിൽ ക്യാപ്ടൻ വിക്രം മൈതാനിയാണ് മുഖ്യവേദി. സംഘാടകസമിതി ചെയർമാനായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയും വർക്കിംഗ് ചെയർമാനായി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയെയും തിരഞ്ഞെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബുവാണ് ജനറൽ കോ-ഓർഡിനേറ്റർ. അഡിഷണൽ ഡയറക്ടർ സി.എ.സന്തോഷാണ് ജനറൽ കൺവീനർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, വനംമന്ത്രി എ.കെ.ശശീന്ദ്രൻ, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യരക്ഷാധികാരികളാണ്. സംഘാടക സമിതിയിക്ക് കീഴിൽ 21 കമ്മിറ്റികളും പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |