SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.44 PM IST

നിരത്തൊഴിഞ്ഞ് 3,000 ബസുകൾ പൊളിച്ചടുക്കാൻ വട്ടിപ്പലിശക്കാർ

bus

കൊച്ചി: നഷ്ടക്കണക്കുകളുടെ ഓവർ ലോഡുമായി ഇഴഞ്ഞുനീങ്ങുന്ന ടൂറിസ്റ്റ് ബസ് മേഖലയെ പൊളിച്ചടുക്കാൻ രൊക്കം പണവുമായി അന്യസംസ്ഥാന വട്ടിപ്പലിശക്കാർ. കൊവിഡിനെ തുടർന്നുള്ള ബാദ്ധ്യതകൾ മൂലം സംസ്ഥാനത്ത് മൂവായിരത്തോളം ബസുകളാണ് വിറ്റൊഴിവാക്കിയത്. ഇതിലേറെയും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് വാങ്ങിയത്. പല വാഹനങ്ങളും പൊളിച്ചുവിറ്റു.

ഓട്ടം കുറയുകയും തിരിച്ചടവുകൾ ഇരട്ടിക്കുകയും ചെയ്തതോടെയാണ് കിട്ടുന്ന വിലയ്ക്ക് വിൽക്കാൻ ഉടമകൾ നിർബന്ധിതരായത്. സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങാൻ നാട്ടിലാരും തയ്യാറാകുന്നില്ലെന്നാണ് ബസുടമകളുടെ പരാതി. തിരിച്ചടവ് വൈകുമോയെന്ന ആശങ്ക മൂലം വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ വൈമുഖ്യം കാട്ടുന്ന സാഹചര്യവുമുണ്ട്. അടവ് മുടങ്ങിയാൽ വാഹനം പിടിച്ചെടുക്കാനുള്ള ചെലവും അതിനുള്ള ബുദ്ധിമുട്ടും കൂടി കണക്കിലെടുത്താണിത്. ബാദ്ധ്യതകൾ തീർക്കാൻ, കിട്ടുന്ന കാശിന് വട്ടിപ്പലിശക്കാരുമായി കച്ചവടം ഉറപ്പിക്കേണ്ടിവരുന്നതായും ഇവർ പറയുന്നു. കേരളത്തിലെ ബസുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നതും തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരെ ആകർഷിക്കുന്നു.

വടക്കഞ്ചേരി അപകടത്തെ തുടർ‌ന്ന് കോളേജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഓട്ടം കുറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ചെറിയ ട്രിപ്പായാലും ഓരോ തവണയും ആർ.ടി ഓഫീസിൽ വാഹനം കൊണ്ടുപോയി ഫിറ്റ്നസ് ഉറപ്പാക്കണം. മണിക്കൂറിൽ 60 കിലോമീറ്റർ വേഗപരിധി ലംഘിക്കാതിരിക്കാൻ സ്പീഡ് ഗവേണർ ഘടിപ്പിക്കണം. ഓഡിയോ സംവിധാനത്തിൽ നിന്ന് 80 ഡെസിബലിൽ കൂടുതൽ ശബ്ദം പാടില്ല.

ലേസർ ലൈറ്റുകളോ മറ്റു നിയമലംഘനങ്ങളോ ഉണ്ടോയെന്നും പരിശോധിക്കും.

മറുവഴി തേടി തൊഴിലാളികൾ

ബസ് തൊഴിലാളികളിൽ ഭൂരിപക്ഷവും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ജോലി കഠിനമാണെങ്കിലും മോശമല്ലാത്ത വരുമാനം ബസ് തൊഴിലാളികൾക്ക് കിട്ടിയിരുന്നു. പുതിയ സാഹചര്യത്തിൽ വരുമാനത്തിനുള്ള വഴിയടഞ്ഞതോടെ പലരും മറ്റു തൊഴിലുകൾ തേടിപ്പോയി.

സാധാരണ ബസുകൾ 80 കിലോമീറ്റ‌ർ പരിധിക്കുള്ളിൽ ഓടിയാൽ 7,000 മുതൽ 9,000 രൂപരെയാണ് വാടക. നികുതി, ടോൾ നിരക്ക് ഒഴികെയുള്ള വരുമാനത്തിൽ 15 ശതമാനമാണ് ഡ്രൈവ‌റുടെയും ക്ലീനറുടെയും ബാറ്റ. 10% ഡ്രൈവ‌ർ, 5% ക്ലീനർ എന്നതാണ് കണക്ക്. ഇതിനു പുറമേയുള്ള 500 രൂപ കമ്മിഷനിൽ 300 ഡ്രൈവർക്കും 200 ക്ലീനർക്കും ലഭിക്കും. നേരത്തേ, ശരാശരി 25,000 രൂപവരെ ഡ്രൈവർക്ക് മാസ വരുമാനമായി ലഭിക്കുമായിരുന്നു.

10 ശതമാനം ബസുടമകൾ നടത്തിയ നിയമലംഘനങ്ങളാണ് മേഖലയ്ക്ക് വൻ ബാദ്ധ്യതയായത്. കല്യാണയോട്ടമടക്കമുള്ള ചെറിയ ട്രിപ്പുകളാണ് ടൂറിസ്റ്റ് ബസുകളുടെ ഇപ്പോഴത്തെ പ്രധാന വരുമാന മാ‌ർഗം. ഇത് ചില സീസണിനെ ആശ്രയിച്ചിരിക്കുന്നു.

എ.ജെ.റിജാസ്

ജില്ലാ പ്രസിഡന്റ്

കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TOURIST BUS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.