ലോകകപ്പ് ഫുട്ബാളിൽ ഇന്ന് മൂന്ന് മത്സരങ്ങൾ
ഇംഗ്ളണ്ട് Vs ഇറാൻ
വൈകിട്ട് 6.30 മുതൽ
സെനഗൽ Vs നെതർലാൻഡ്സ്
രാത്രി 9.30 മുതൽ
യു.എസ്.എ Vs വേയ്ൽസ്
രാത്രി 12.30 മുതൽ
വിജയത്തുടക്കത്തിന് ഇംഗ്ളണ്ട്
ദോഹ : ആദ്യ മത്സരത്തിൽത്തന്നെ ഗംഭീര വിജയം നേടി കിരീടപ്രതീക്ഷകൾക്ക് അടിത്തറ പാകാനാണ് ഇംഗ്ളണ്ട് ഫുട്ബാൾ ടീം ഇന്ന് ഖത്തറിലെ ഖലീഫ ഇന്റർ നാഷണൽ സ്റ്റേഡിയത്തിലിറങ്ങുന്നത്. ഏഷ്യൻ കരുത്തരായ ഇറാനാണ് എതിരാളികൾ.
കഴിഞ്ഞ വർഷം യൂറോകപ്പിന്റെ ഫൈനലിൽ പൊലിഞ്ഞുപോയ കിരീടസ്വപ്നങ്ങൾ ലോകകപ്പിലൂടെ സഫലമാക്കാം എന്ന പ്രതീക്ഷയിലാണ് ഹാരി കേനും കൂട്ടരും ഖത്തറിലെത്തിയിരിക്കുന്നത്. സന്തുലിതമായ ടീമും പരിക്കുകൾ കാര്യമായി അലട്ടാത്തതും ഇംഗ്ളണ്ടിന് പിടിവള്ളിയാണ്. അതേസമയം അഞ്ച് ലോകകപ്പുകളിൽ കളിച്ചിട്ടും പ്രാഥമിക റൗണ്ടിനപ്പുറം കടക്കാൻ കഴിയാത്ത ഇറാൻ ഇക്കുറി തങ്ങളുടെ അയലത്ത് നടക്കുന്ന ടൂർണമെന്റിൽ ആ ആനുകൂല്യം മുതലെടുക്കാനാണ് എത്തുന്നത്.
നായകൻ ഹാരി കേൻ,ഹാരി മഗ്വെയർ,ജാക്ക് ഗ്രീലിഷ്,ബുക്കായോ സാക്ക,ഫിൽ ഫോഡൻ,മേസൺ മൗണ്ട്,റഹിം സ്റ്റെർലിംഗ്,കെയ്റൻ ട്രിപ്പിയർ തുടങ്ങിയ സൂപ്പർ താരങ്ങളുടെ കരുത്തിലാണ് ഇംഗ്ളണ്ട് കളത്തിലിറങ്ങുന്നത്. മറുവശത്ത് ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റന് വേണ്ടി കളിച്ചിട്ടുള്ള സ്ട്രൈക്കർ അലിറേസ ജഹാൻ ബക്ഷാണ് ഇറാന്റെ തുറുപ്പുചീട്ട്. പോർച്ചുഗീസ് ക്ളബ് പോർട്ടോയുടെ സ്ട്രൈക്കർ മെഹ്‌ദി തരേമിയും മികച്ച താരമാണ്. ഈ സീസണിൽ മാത്രം തരേമി രാജ്യത്തിനായി 11 ഗോളുകൾ നേടിക്കഴിഞ്ഞു.
ഇതാദ്യമായാണ് ഇംഗ്ളണ്ടും ഇറാനും തമ്മിൽ കളിക്കളത്തിൽ ഏറ്റുമുട്ടുന്നത്.
കടലാസിൽ മികച്ച ടീമാണെങ്കിലും കഴിഞ്ഞ ആറുമത്സരങ്ങളിൽ ഇംഗ്ളണ്ടിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
യുവേഫ നേഷൻസ് ലീഗിൽ കഴിഞ്ഞ മത്സരങ്ങളിൽ ഇറ്റലിയോടും ഹംഗറിയോടും തോൽക്കുകയായിരുന്നു ഇംഗ്ളണ്ട്.
കഴിഞ്ഞ മാർച്ചിൽ സൗഹൃദ മത്സരത്തിൽ ഐവറി കോസ്റ്റിനെ തോൽപ്പിച്ച ശേഷം ഇംഗ്ളണ്ട് ടീമിൽ നിന്ന് വിജയം അകന്നുനിൽക്കുകയാണ്.
കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയും നേടിയവരാണ് ഇറാൻകാർ.
യോഗ്യതാ റൗണ്ടിലെ പത്തുമത്സരങ്ങളിൽ എട്ടും ജയിച്ചാണ് ഇറാൻ ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. ഒറ്റക്കളിയിൽ മാത്രമാണ് തോറ്റത്.
5 ഫിഫ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്താണ് ഇംഗ്ളണ്ട്
20 ആണ് ഫിഫ റാങ്കിംഗിൽ ഇറാന്റെ സ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |