കൊല്ലം: കെ.എസ്.ആർ.ടി.സിയുമായി ചേർന്നുള്ള കോർപ്പറേഷന്റെ ഗ്രാമവണ്ടി സർവീസ് ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. ജില്ലയിലെതന്നെ ആദ്യ ഗ്രാമവണ്ടി സർവീസാണിത്.കൊല്ലം നഗരത്തെ വലം വയ്ക്കുന്ന ആദ്യ സർവീസിന്റെ ട്രയൽ റൺ കഴിഞ്ഞദിവസം നടന്നു.
ഒരു ദിവസം മൂന്ന് ട്രിപ്പുകഴുള്ള സർവീസിൽ വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ, ഭിന്നശേഷിക്കാർക്കുള്ള പാസ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. വിജയകരമായാൽ ഏറെ വൈകാതെ ഒരെണ്ണം കൂടി ആരംഭിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. ഒരുമാസത്തെ ഡീസൽ ചെലവായി ഒരുലക്ഷം രൂപ നിലവിൽ കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് നൽകിയിട്ടുണ്ട്.
നിലവിൽ കോർപ്പറേഷൻ ഒറ്രയ്ക്കാണ് നടത്തുന്നത്. ലാഭകരമല്ലാത്ത റൂട്ടുകളിൽ സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി എന്ന ആശയം മുന്നോട്ടുവച്ചത്. ഒരു ദിവസം 150 കിലോ മീറ്റർ ഓടാൻ 3325 രൂപ നൽകണമെന്നാണ് കെ.എസ്.ആർ.ടി.സിയുമായുള്ള വ്യവസ്ഥ. ഒന്നിലധികം തദ്ദേശ സ്ഥാപനങ്ങൾ ചേർന്നും സർവീസ് നടത്താം. ജീവനക്കാർക്കുള്ള ശമ്പളം, മറ്റ് ചെലവുകൾ എന്നിവ ടിക്കറ്റ് ഇനത്തിൽ ലഭിച്ചില്ലെങ്കിൽ കെ.എസ്.ആർ.ടി.സി സർവിസ് ഒഴിവാക്കുമെന്ന് അറിയിച്ചിച്ചുണ്ട്. തീരദേശവാസികൾക്കടക്കം പ്രയോജനം ലഭിക്കുന്ന തരത്തിലാണ് ആദ്യ സർവീസിന്റെ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്.
റൂട്ട് ഇങ്ങനെ
കൊല്ലം ഡിപ്പോ, കോർപ്പറേഷൻ ഓഫീസ്, എസ്.എൻ കോളേജ് ജംഗ്ഷൻ, തുമ്പറ ക്ഷേത്രം, മുണ്ടയ്ക്കൽ വില്ലേജ് ഓഫീസ്, ചായക്കട മുക്ക്, പുത്തൻനട, മയ്യനാട്, ഇരവിപുരം, കൂട്ടിക്കട, തട്ടാമല, അയത്തിൽ, കരിക്കോട്, ചാത്തിനാംകുളം, അഞ്ചാലുംമൂട്, മരുത്തടി, ഒഴുക്കുതോട്, തിരുമുല്ലാവാരം, തങ്കശ്ശേരി, കൊല്ലം ബീച്ച്, കോർപ്പറേഷൻ ഓഫീസ്, കളക്ട്രേറ്ര്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |