കടനാട്: കടനാട്ടിൽ തെരുവുനായയുടെ വിളയാട്ടം. രണ്ടു സ്‌കൂൾ കുട്ടികളുൾപ്പെടെ എട്ട് പേരെ കടിച്ചു. നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. നായയെ പിന്നീട് നാട്ടുകാർ വെടിവെച്ചുകൊന്നു. പേവിഷബാധ സംശയിക്കുന്നതിനാൽ ജഡം പോസ്റ്റുമോർട്ടത്തിനായി തിരുവല്ലയിലേക്ക് കൊണ്ടുപോയി.
കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അൽജിൻ, അർജുൻ എന്നിവർക്കാണ് കടിയേറ്റത്. ഇരുവരും രാവിലെ 8.30 ന് സൈക്കിളിൽസ്‌കൂളിലേക്ക് വരുമ്പോൾ വല്യാത്ത് കവലയ്ക്കു സമീപം പിന്തുടർന്നെത്തിയ നായ ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും കാലിലാണ് കടിയേറ്റത്.
പുലർച്ചെ സ്‌കൂട്ടറിൽ പോകുകയായിരുന്ന കടനാട് സ്വദേശി ടോമിയെ വാളികുളത്ത് വച്ച് നായ ആക്രമിച്ചു.
തുടർന്ന് പാലസ് ജംഗ്ഷനു സമീപം രാജേഷിനെ വീട്ടിൽ കയറിയും റോഡിലൂടെ പോകുകയായിരുന്ന പിഴക് സ്വദേശി തോമസിനെയും വല്യാത്ത് സ്വദേശിയായ ടാപ്പിംഗ് തൊഴിലാളി തങ്കച്ചനെയും കടിച്ചു. ബൈക്കിൽ പോയ കൊല്ലപ്പള്ളി സ്വദേശികളായ രണ്ടുപേരെക്കൂടി ആക്രമിച്ചെങ്കിലും ഇവരുടെ പാന്റ് കീറിയതേയുള്ളൂ. കടിയേറ്റവരെയെല്ലാം പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് ചികിത്സക്കായി കൊണ്ടുപോയി.
വല്യാത്ത് വാടകയ്ക്കു താമസിക്കുന്ന ശ്രീലക്ഷ്മിയുടെ വീട്ടിൽ പ്രസവിച്ചു കിടന്ന നായയെ കടിക്കുകയും നാലു കുഞ്ഞുങ്ങളെ കടിച്ചു കൊല്ലുകയും ചെയ്തു. പുലർച്ചെ 5.30 ന് തുടങ്ങിയ വിളയാട്ടം 9 മണിയോടെ വെടിയേറ്റുവീഴും വരെ തെരുവുനായ തുടർന്നു.
സംഭവമറിഞ്ഞ് കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു സ്ഥലത്തെത്തി അടിയന്തര നടപടികൾക്ക് നേതൃത്വം നൽകി.
വിവരമറിഞ്ഞ് മാണി സി കാപ്പൻ എം.എൽ.എ. പരിക്കേറ്റ വിദ്യാർത്ഥികളെ സന്ദർശിച്ചു. നായ കടിച്ച് ജനങ്ങൾ ആശങ്കയിലായിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കടനാട് സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് സിബി അഴകൻപറമ്പിൽ, ഹെഡ്മാസ്റ്റർ സജി തോമസ് എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |