പേരാവൂർ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പേരാവൂരിലെ സ്വകാര്യ ഫാമിലെ 94 പന്നികളെ കൊന്നൊടുക്കി ശാസ്ത്രീയമായി മറവു ചെയ്തു. മൃഗ സംരക്ഷണ വകുപ്പിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള 15 അംഗ കർമ്മ സേന ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച ദൗത്യം ഉച്ചക്ക് രണ്ടു മണിയോടെ പൂർത്തിയാക്കി. കർമ്മ സേന അംഗങ്ങൾ 24 മണിക്കൂർ നേരം ക്വാറൻറ്റൈനിൽ തുടരും.
ഇന്നലെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഫാം പരിസരം അണു നശീകരണം നടത്തും.
രണ്ടു വർഷമായി പ്രവർത്തിക്കുന്ന ഫാമിൽ ഈയടുത്ത് പുതിയ പന്നികളെ കൊണ്ടു വന്നിട്ടില്ല.പന്നികൾക്ക് തീറ്റയായി നൽകുന്ന കാറ്ററിംഗ് സർവ്വീസുകളുടെ ഭക്ഷണശാല അവശിഷ്ടങ്ങളാകാം രോഗബാധയ്ക്ക് കാരണമെന്ന് അധികാരികൾ അറിയിച്ചു.
ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. എസ്.ജെ.ലേഖ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.അജിത് ബാബു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ജയമോഹനൻ, ജില്ലാ കോർഡിനേറ്റർ ഡോ.നസീമ, പേരാവൂർ സീനിയർ വെറ്ററിനറി സർജൻ ഡോ.സിന്ധു , പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ എന്നിവർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |