തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വന്തം നിലയിൽ മത്സരിച്ച് ആയിരത്തിതിലേറെ വോട്ട് നേടി തോൽവിയിലും തിളങ്ങിയ ശശി തരൂർ, കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് സെമിനാറിന് പാർട്ടി നേതൃത്വത്തിലെ ചില പ്രമുഖർ പ്രഖ്യാപിച്ച അപ്രഖ്യാപിത വിലക്കോടെ പൊതുസമൂഹത്തിലും പാർട്ടി അണികളിലും കൂടതൽ സ്വീകാര്യനായി.
യു.ഡി.എഫിന്റെ പൊതുസ്വീകാര്യനായ നേതാവായി മാറുകയാണ് തരൂരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾക്ക് അങ്കലാപ്പുണ്ടാക്കുന്നതും ഇതാണ്. മുഖ്യമന്ത്രിപദം തരൂർ ലക്ഷ്യമിടുന്നതായി അവർ സംശയിക്കുന്നു.
നവയുഗ വാദമുയർത്തി പാർട്ടിയിലെ ചെറുപ്പക്കാരായ എം.എൽ.എമാർ അടക്കമുള്ള നേതാക്കളും അണികളും തരൂരിനെ പിന്തുണയ്ക്കുന്നുണ്ട്.
മുസ്ലിം ലീഗ് തരൂരിനോടുള്ള ആഭിമുഖ്യം വെളിപ്പെടുത്തിക്കഴിഞ്ഞു. ജനകീയ നേതാവെന്നാണ് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി .കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ വ്യക്തമാക്കിയത്.
ഇന്ന് രാവിലെ പാണക്കാട്ടെത്തി ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ എട്ടിന് പ്രഭാതഭക്ഷണം പാണക്കാട്ടാണ്. സംഘപരിവാറിനും ബി.ജെ.പി.ക്കുമെതിരെ ഉറച്ച നിലപാടുള്ള തരൂർ നേതൃനിരയിൽ ഉണ്ടാവണമന്ന് ലീഗ് ആഗ്രഹിക്കുന്നു.
കെ.പി.സി.സി പ്രസിഡന്റോ പ്രതിപക്ഷനേതാവോ ദേശീയതലത്തിൽ ചുമതലയോ ഇല്ലാത്തൊരു കോൺഗ്രസ് നേതാവിന്റെ പാണക്കാട് സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം കൈവരുന്നതും ആദ്യമായാണ്.
എൻ. എസ്. എസും തരൂരിനോടുള്ള ആഭിമുഖ്യം വ്യക്തമാക്കിക്കഴിഞ്ഞു. ജനുവരി രണ്ടിന് പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് ശശി തരൂരാണ്. മന്നം ജയന്തി ആഘോഷങ്ങളിൽ സദസിന്റെ മുൻ നിരയിൽ ഇരിക്കാൻ മാത്രമേ, കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ എൻ. എസ്. എസ് നേതൃത്വം അനുവദിക്കാറുള്ളൂ. ആ കീഴ്വഴക്കമാണ് തരൂരിനുവേണ്ടി വഴിമാറുന്നത്.
കഴിഞ്ഞ ദിവസം താമരശ്ശേരി രൂപത ബിഷപ്പ് മാർ.റമിഞ്ചിയോസ് ഇഞ്ചനാനിയൽ, കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ എന്നിവരെയും തരൂർ സന്ദർശിച്ചിരുന്നു. ഇന്ന്
ചികിത്സയിൽ കഴിയുന്ന കാന്തപുരം എ.പി.അബൂബക്കർമുസല്യാരെയും സന്ദർശിക്കുന്നുണ്ട്.
ഇതെല്ലാം ഭരണ നേതൃത്വത്തിൽ മുഖ്യപങ്കിലേക്കുള്ള കരുനീക്കമാണെന്ന് തിരിച്ചറിഞ്ഞാണ് പാർട്ടിയിലെ പ്രമുഖർ അപ്രഖ്യാപിത വിലക്ക് കല്പിച്ചത്. അത് തിരിച്ചടിയായെന്നു മാത്രമല്ല, എന്താണോ തരൂർ ചർച്ചാവിഷയമാക്കാൻ ആഗ്രഹിച്ചത് അത് നടക്കുകയും ചെയ്തു.
അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി എസ് ട്രൂമാന്റെ വാക്കുകൾ അതേപടി ഇന്നലെ തരൂർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ചർച്ചയ്ക്ക് വാതിൽ തുറന്നിടുകയും ചെയ്തു.
`നേതൃത്വമില്ലാത്തിടത്ത് സമൂഹം നിശ്ചലമാവുന്നു. ധൈര്യശാലികളും കഴിവുറ്റവരുമായ നേതാക്കൾ അവസരം പ്രയോജനപ്പെടുത്തുമ്പോൾ പുരോഗതി കൈവരുന്നു'- ഇതായിരുന്നു ആ വാക്കുകൾ.
സി.പി.എമ്മിനെതിരെയുള്ള ശക്തമായ ആയുധം എന്നാണ് കെ. മുരളീധരൻ തരൂരിനെ വിശേഷിപ്പിച്ചത്.
.കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും തരൂരിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് അണിയറ സംസാരം. കോഴിക്കോട് എം.പി എം.കെ. രാഘവൻ തുടക്കം മുതൽ തരൂരിനൊപ്പമാണ്.
അനുകുല ഘടകങ്ങൾ
1. യുവാക്കളിലും ഇടത്തരക്കാരിലും സ്വാധീനം
2. സംഘ്പരിവാർ വിമർശകനെന്ന നിലയിൽ ന്യൂനപക്ഷങ്ങൾക്ക് സ്വീകാര്യൻ
3.നിഷ്‌പക്ഷ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയും
പ്രതികൂല ഘടകങ്ങൾ
1. കോൺഗ്രസിന്റെ സംഘടനാ ചട്ടക്കൂടിൽ പ്രവർത്തിക്കുന്നില്ല
2. ഇടതു സർക്കാരിന്റെ കെ-റെയിൽ പോലുള്ള പദ്ധതികളെ അനുകൂലിക്കുന്നു
3. താഴെത്തട്ടിലെ പ്രവർത്തകരുമായി ബന്ധം കുറവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |