ന്യൂഡൽഹി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന മുൻ വി.സിയുടെയും, സംസ്ഥാന സർക്കാരിന്റെയും അപേക്ഷ സുപ്രീം കോടതി തള്ളി.
മുൻ വിസി ഡോ. റിജി ജോൺ നൽകിയ ഹർജിയിൽ എതിർ കക്ഷികൾക്ക് കോടതി നോട്ടീസയച്ചു. പുതുതായി മറ്റാരെയെങ്കിലും വിസിയായി നിയമിച്ചാൽ അത് സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വൈസ് ചാൻസലർ പദവി ഒഴിഞ്ഞു കിടക്കുന്നത് സർവകലാശാലാ ഭരണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ്, സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും ഡോ. റിജി ജോണിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റേ ആവശ്യപ്പെട്ടത്. എന്നാൽ അതിന് സർക്കാരിനും, ചാൻസലർക്കും ബദൽ ക്രമീകരണങ്ങൾ ഒരുക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസയ്ക്കുന്നതിന് മുമ്പ് വാദം കേൾക്കണമെന്ന് ഡോ. റിജി ജോണിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയവർക്ക് വേണ്ടി ഹാജരായ ഡോ. കൈലാസ് നാഥ പിളള ആവശ്യപ്പെട്ടു. യു.ജി.സി ചട്ടം കാർഷിക സർവ്വകലാശാലകൾക്ക് ബാധകമല്ലെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധിയെന്ന് മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു.
കാർഷിക വിദ്യാഭ്യാസവും ഗവേഷണവും സംസ്ഥാന ലിസ്റ്റിൽപ്പെട്ടവയാണ്. ഫിഷറീസ് സർവ്വകലാശാലയ്ക്ക് യു.ജി.സി ചട്ടം ബാധകമല്ല. കാർഷിക വിദ്യാഭ്യാസം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്ന് കാർഷിക വായ്പയുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന്
കെ.കെ. വേണുഗോപാൽ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |