അരൂർ: കേരളത്തിലെ പരമ്പരാഗത വ്യവസായം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയവയെക്കുറിച്ച് പഠിക്കാനും വിലയിരുത്തുവാനും കേന്ദ്രസർക്കാരിന്റെ 44 അംഗ ഐ. എ.എസ് സംഘം ജില്ലയുടെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ഇന്നലെ രാവിലെ ജില്ലയുടെ വടക്കേ അതിർത്തിയായ അരൂരിലായിരുന്നു സന്ദർശനത്തിന്റെ തുടക്കം.
1961 മുതൽ പ്രവർത്തിക്കുന്ന അരൂർ കയർ സഹകരണ സംഘത്തിലാണ് സംഘം ആദ്യമെത്തിയത്. കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ പുനീത് കുമാർ ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വിവിധ മന്ത്രാലയങ്ങളുടെ കീഴിലുള്ള യുവ ഐ എ.എസ് ഉദ്യോഗസ്ഥരാണുള്ളത്. കയർ സൊസൈറ്റിയിലെത്തിയ സംഘത്തെ സെക്രട്ടറി സീമ പ്രകാശനും തൊഴിലാളികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ചന്തിരൂർ ഗവ.എച്ച്.എസ്.എസിൽ എത്തിയ സംഘം വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നൽകിയ സംഘം ഏറെ നേരം സ്കൂളിൽ ചെലവഴിച്ചു. സർക്കാർ സ്കൂളുകളുടെ പഠന നിലവാരം, കുട്ടികളുടെ ജീവിത സാഹചര്യം എന്നിവയെക്കുറിച്ച് മനസ്സിലാക്കി എല്ലാവരുമൊത്ത് ഫോട്ടോയുമെടുത്താണ് മടങ്ങിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് റാണി, തെരുവോരം വുമൺ എംപവർമെന്റ് കോ-ഓ ർഡിനേറ്റർ ഇന്ദു, പുനീത് കുമാർ ശർമ്മ ഐ.എ.എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |