മുംബയ്: ഛത്രപതി ശിവജിക്കെതിരെ മോശം പരാമർശം നടത്തിയ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ മാറ്റണമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബാലാസഹേബനാച്ചി ശിവസേന വിഭാഗം ആവശ്യപ്പെട്ടു. ഗവർണറുടെ പ്രസ്താവനയെ തുടർന്ന് മഹാരാഷ്ട്രയിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഭരണകക്ഷിയായ ഷിൻഡെ വിഭാഗം തന്നെ എതിർപ്പുമായെത്തിയത്. ഗവർണറെ പുറത്താക്കുകയോ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റുകയോ ചെയ്യണമെന്ന് ഷിൻഡെ വിഭാഗം എം.എൽ.എയായ സഞ്ജയ് ഗെയ്‌ക്വാദ് ആവശ്യപ്പെട്ടു.
ഛത്രപതി ശിവാജി മഹാരാജ് പഴയ കാലത്തിന്റെ പ്രതീകമാണെന്നായിരുന്നു കോഷിയാരിയുടെ പ്രസ്താവന. ഇത് ശിവസേന - ബി.ജെ.ബി സംഖ്യത്തെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് ഭരണകക്ഷിയിൽ നിന്ന് തന്നെ എതിപ്പുയരുന്നത്.
ശിവജിയുടെ ആദർശങ്ങൾക്ക് പ്രായമില്ലെന്നും ലോകത്തെ മറ്റൊരു മഹാനായ വ്യക്തിയുമായി താരതമ്യപ്പെടുത്താനാവില്ലെന്നും സഞ്ജയ് ഗെയ്‌ക്വാദ് പറഞ്ഞു. ഗവർണറെ മാറ്റിയില്ലെങ്കിൽ ബി.ജെ.പിയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധിച്ച് പവാറും ഉദ്ദവും
കോഷിയാരിയുടെ പ്രസ്താവനയ്‌ക്കെതിരെ ശരത് പവാറിന്റെ എൻ.സി.പിയും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള
ഉദ്ധവ് ബാലാസാഹേബ് താക്കറെ ശിവസേന പക്ഷവും രംഗത്തെത്തി. സവർക്കറെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ പ്രതിഷേധിക്കുന്ന ബി.ജെ.പി ഗവർണറുടെ നിലപാടിൽ നയം വ്യക്തമാക്കണമെന്ന് സേന മുഖപത്രമായ സാമ്‌ന ആവശ്യപ്പെട്ടു. ഒരു വർഷത്തിനിടെ ഗവർണർ നാല് തവണ ശിവജിയെ അപമാനിച്ചെന്ന് ഉദ്ധവ് താക്കറെയുടെ സഹായി സഞ്ജയ് റാവത്ത് ആരോപിച്ചു. ബി.ജെ.പി മഹാരാഷ്ട്രയോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |