ന്യൂഡൽഹി: അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന് മകളെ വെടിവച്ച് കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. ഡൽഹി ബദർപൂർ സ്വദേശി ആയുഷി ചൗധരിയെ (22) വെടിവച്ച് കൊന്ന കേസിലാണ് പിതാവ് നിതേഷ് യാദവും ഭാര്യയും അറസ്റ്റിലായത്.
ആയുഷിയെ വെടിവച്ച് കൊന്ന ശേഷം മൃതദേഹം ഉത്തർപ്രദേശിലെ മഥുരയിലുള്ള ഡൽഹി - ആഗ്ര യമുന എക്‌സ്‌പ്രസ് വേയ്ക്ക് സമീപമാണ് ഉപേക്ഷിച്ചത്. നിതേഷ് യാദവ് തന്റെ ലൈസൻസുള്ള തോക്കാണ് കൃത്യത്തിനുപയോഗിച്ചത്. തോക്ക് പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഥുരയിലെ യമുന എക്‌സ്‌പ്രസ് വേക്ക് സമീപം തൊഴിലാളികൾ ചുവന്ന വലിയ സ്യൂട്ട്‌കേസിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ ആയുഷിയുടെ മൃതദേഹം കണ്ടെത്തിയത്. ഡൽഹിയിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർത്ഥിയായ ആയുഷി വീട്ടുകാരോട് പറയാതെയാണ് അന്യ ജാതിയിൽപ്പെട്ട ഛത്രപാൽ എന്നയാളെ വിവാഹം കഴിച്ചത്. മകൾ പതിവായി വൈകി വരുന്നതിന്റെ കാരണം തിരക്കിയ നിതേഷ് വിവാഹക്കാര്യം അറിഞ്ഞതോടെ ഇതേച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെയാണ് ആയുഷിയെ വെടിവച്ചത്.
ശരീരമാസകലം മുറിവ്
മുഖത്തും തലയിലും രക്തവും ശരീരമാസകലം മുറിവുകളുമുണ്ടായിരുന്നു. പിന്നീട് പൊലീസ് ഡൽഹിയിൽ അടക്കം പോസ്റ്ററുകൾ പതിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരിച്ചത് ആരുഷിയാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം തിരിച്ചറിയാൻ എത്തിയ നിതേഷ് പൊലീസിനോട് പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. വിശദമായി ചോദ്യം ചെയ്‌തതോടെ മകളെ താൻ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. മകളുടെ പിടിവാശിയും അനുസരണക്കേടും സഹിക്കാതെ ചെയ്‌തതാണെന്നും പറഞ്ഞു.
ആയുഷിയെ കൊന്നത് പിതാവാണെന്ന് അമ്മയ്ക്കും സഹോദരനും അറിയാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ ഗോരഖ്പൂർ ബലൂനി സ്വദേശിയായ നിതേഷും കുടുംബവും ജോലി ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് കുടിയേറിയവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |