ദോഹ : ഇന്ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ ചങ്കിടിപ്പേറ്റുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് : നിരനിരയായി കരിം ബെൻസേമ വരെ എത്തിനിൽക്കുന്ന പരിക്കിന്റെ പട്ടിക. രണ്ട് നിലവിലെ ചാമ്പ്യന്മാർക്ക് ലോകകപ്പിന്റെ ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള തിരിച്ചടികൾ.
കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിൽ റഷ്യയെ കീഴടക്കിയ ദിദിയെ ദെഷാംപ്സിന്റെ ശിഷ്യർ മൂന്നുമാസം മുമ്പുവരെയും ഹോട്ട്ഫേവറിറ്റുകളായിരുന്നു. എന്നാൽ പിന്നീട് പരിക്കുകൾ ഓരോ സൂപ്പർ താരങ്ങളെയായി വീഴ്ത്തിയപ്പോൾ കീരീടസാദ്ധ്യതതന്നെ തുലാസിലായ മട്ടാണ്. പോൾ പോഗ്ബ,എൻഗോളേ കാന്റേ എന്നീ കഴിഞ്ഞ ലോകകപ്പിലെ ഹീറോകളെ 26 അംഗ ടീമിൽതന്നെ ഉൾപ്പെടുത്താനായില്ല. ഏറ്റവും മാരകമായത് കളത്തിലിറങ്ങുന്നതിന് തൊട്ടുമുമ്പ് കരിം ബെൻസേമയ്ക്ക് സംഭവിച്ച പരിക്കാണ്. റാഫേൽ വരാനെ പരിക്കിൽ നിന്ന് മോചിതനായിട്ടുമില്ല.
താരതമ്യേന യുവനിരയുമായാണ് ഓസ്ട്രേലിയ എത്തുന്നത്.പരിചയസമ്പന്നരായ മാറ്റ് റയാൻ,ആരോൺ മൂയി,ആൻഡ്രൂ റെഡിമാനേ,ഡാനി വുകോവിച്ച് തുടങ്ങിയവർ ടീമിലുണ്ട്. ഗോളി കൂടിയായ റയാനാണ് ക്യാപ്ടൻ.
ചാമ്പ്യന്മാരുടെ ദുർവിധി
ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായി വരുന്ന ടീം ആദ്യ റൗണ്ട് കടക്കുക പ്രയാസമാണ്.2014ലെ ചാമ്പ്യന്മാരായ ജർമ്മനി കഴിഞ്ഞ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.2010ലെ ചാമ്പ്യന്മാരായ സ്പെയ്ൻ 2014ൽ ആദ്യ റൗണ്ട് കടന്നില്ല.2010ൽ ഇറ്റലിയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല.
ഫ്രാൻസിന്റെ കരുത്തും ദൗർബല്യവും
പോഗ്ബയുടേയും കാന്റേയുടേയും അഭാവം മധ്യനിരയ്ക്ക് പരിചയസമ്പത്ത് കുറയ്ക്കും.കാമാവിംഗ,ഫൊഫാന റാബിയോട്ട് എന്നിവരിലാണ് പ്രതീക്ഷ.
പ്രതിരോധത്തിൽ പൊവാർഡ്,വരാനേ,ലൂക്കാസ്,തിയോ തുടങ്ങിയ പ്രമുഖർ അണിനിരക്കും.
ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാമിന്റെ ഗോളി ഹ്യൂഗോ ലോറിസാണ് ഒന്നാം നമ്പർ ഗോളിയും നായകനും.
കഴിഞ്ഞ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിനെ നയിച്ചതും ലോറിസാണ്.35കാരനായ താരത്തിന്റെ നാലാം ലോകകപ്പാണിത്.
5 മത്സരങ്ങളിൽ ഫ്രാൻസ് ഓസ്ട്രേലിയയെ നേരിട്ടിട്ടുണ്ട്. ഇതിൽ മൂന്നെണ്ണത്തിലും ജയിക്കാനായി. ഒരു മത്സരത്തിൽ ഒാസ്ട്രേലിയ വിജയിച്ചു. 2001ലെ കോൺഫെഡറേഷൻസ് കപ്പിലായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഒരു കളി സമനിലയിൽ പിരിഞ്ഞു.
1
തങ്ങളുടെ കഴിഞ്ഞ ആറുമത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഫ്രാൻസിന് വിജയിക്കാൻ കഴിഞ്ഞത്.
ഫ്രഞ്ച് കുന്തമുനകൾ
ബെൻസേയുടെ അഭാവത്തിൽ കിലിയൻ എംബാപ്പെയും അന്റോയ്ൻ ഗ്രീസ്മാനും ഒളിവർ ജിറൂദുമായിരിക്കും ഫ്രാൻസിന്റെ കുന്തമുനകൾ. കഴിഞ്ഞ ലോകകപ്പിൽ വിസ്മയം കുറിച്ച എംബാപ്പെ ഇപ്പോഴും മികച്ച ഫോമിലാണ്.രാജ്യത്തിനായി 49 ഗോളുകൾ നേടിയിട്ടുള്ള ജിറൂദിന് തിയറി ഒൻറിയുടെ റെക്കാഡിനൊപ്പമെത്താൻ രണ്ട് ഗോളുകൾ കൂടി മതി.
പരിക്കിന്റെ പണി
കിരീടത്തുടർച്ച ലക്ഷ്യമിടുന്ന ഫ്രാൻസിനെ പരിക്കുകൾ ആകെ തകർത്തിരിക്കുകയാണ്.
കഴിഞ്ഞ ലോകകപ്പിൽ നിർണായക പങ്കുവഹിച്ച മിഡ്ഫീൽഡർ പോൾ പോഗ്ബയെയും എൻഗോളോ കാന്റേയെയും 26 അംഗ ടീമിൽ ഉൾപ്പെടുത്താനായിരുന്നില്ല.
26 അംഗടീം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രിസ്നൽ കിംബപ്പെ പേശിവലിവിനെത്തുടർന്ന് പിന്മാറി. പകരം അക്സൽ ഡിസാസിയെ ഉൾപ്പെടുത്തി.
അതിന് പിറകെയാണ് സ്ട്രൈക്കർ ക്രിസ്റ്റഫർ എൻകുകുവിന് പരിശീലനത്തിനിടെ പരിക്കേറ്റത്.രൻഡാൽ കൗലോ മുവാനിയെ പകരക്കാരനായി പ്രഖ്യാപിച്ചു.
തുടർന്നാണ് ബെൻസേമയെത്തന്നെ നഷ്ടമായത്.
ടീമിലുള്ള ഡിഫൻഡർ റാഫേൽ വരാനെ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല.
04 ഫ്രാൻസ് ഫിഫ റാങ്ക് പട്ടികയിൽ നാലാം സ്ഥാനത്ത്
38 ഫിഫ റാങ്കിംഗിൽ ഓസ്ട്രേലിയയുടെ സ്ഥാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |