ജക്കാർത്ത: ഇൻഡോനേഷ്യയിലെ ജാവയിൽ റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 162 പേർ മരിച്ചു. 700ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.51ന് പടിഞ്ഞാറൻ ജാവയിലെ ചിയാഞ്ചൂർ പട്ടണത്തിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനമുണ്ടായി രണ്ട് മണിക്കൂറിനുള്ളിൽ 1.8 മുതൽ 4 വരെ തീവ്രതയുള്ള 25 ചെറുതുടർ ചലനങ്ങളുമുണ്ടായി.
ഭൂചലനത്തിൽ ചിയാഞ്ചൂർ പട്ടണം ഏറെക്കുറേ തകർന്നു. 2,200ലേറെ വീടുകൾക്ക് നാശനഷ്ടമുണ്ടായെന്നും 13,000ലേറെ പേരെ അടിയന്തരമായി ഒഴിപ്പിച്ചെന്നുമാണ് കണക്കുകൾ. വൈദ്യുതിബന്ധവും വിച്ഛദിക്കപ്പെട്ടു. ആശയവിനിമയ സംവിധാനങ്ങളും തകരാറിലായി. പലയിടത്തും മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവർത്തനത്തിനും തടസമായി. ഉറപ്പില്ലാതെയുള്ള കെട്ടിട നിർമ്മാണമാണ് ചിയാഞ്ചൂറിൽ നാശം വിതച്ചത്. കെട്ടിടാവശിഷ്ടങ്ങൾ പതിച്ചാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്. ആശുപത്രികളുടെ പാർക്കിംഗ് ഏരിയകളിലും റോഡരികിലും വരെ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഭൂചലനത്തിന്റെ പ്രകമ്പനം 100 കിലോമീറ്റർ അകലെയുള്ള ജക്കാർത്തയിലും അനുഭവപ്പെട്ടു. ജക്കാർത്തയിൽ ഉയർന്ന കെട്ടിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. അതേസമയം, സുനാമി മുന്നറിയിപ്പില്ല.
ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ, അഗ്നിപർവത സ്ഫോടന സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് പസഫിക് റിംഗ് ഒഫ് ഫയർ മേഖലയിൽ ഉൾപ്പെടുന്ന ഇൻഡോനേഷ്യ. 2004 ഡിസംബർ 26ന് സുമാത്ര തീരത്ത് കടലിനടിയിൽ റിക്ടർ സ്കെയിലിൽ 9.1 തീവ്രതയിലെ ഭൂകമ്പമുണ്ടായതിന് പിന്നാലെയുണ്ടായ സുനാമി ഇൻഡോനേഷ്യ, ഇന്ത്യയടക്കം 14 രാജ്യങ്ങളിലായി ഏകദേശം 227,800 പേർ കൊല്ലപ്പെട്ടിരുന്നു. 2018ൽ സുലവേസിയിലുണ്ടായ ഭൂചലനത്തിനും സുനാമിയിലും 4,000ത്തിലേറെ പേരും കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |