തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ കേസെടുക്കാൻ ഉത്തരവിട്ട് ഡി ജി പി അനിൽ കാന്ത്. കത്ത് വ്യാജമാണോ അല്ലയോ എന്ന് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിൽ കഴിഞ്ഞിരുന്നില്ല. ഇതുകണ്ടെത്താൻ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ശുപാർശയിലാണ് നടപടി. വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്താൻ കേസ് ലോക്കൽ പൊലീസിന് അല്ലെങ്കിൽ സൈബർ സെല്ലിന് കൈമാറുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ തുടർന്നും ക്രൈം ബ്രാഞ്ച് തന്നെ അന്വേഷിക്കട്ടെയെന്ന തീരുമാനത്തിലാണ് ഡി ജി പി ഇപ്പോൾ എത്തിയിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ചിന്റെ യൂണിറ്റായിരിക്കില്ല തുടരന്വേഷണം നടത്തുകയെന്ന വിവരമുണ്ട്.
താത്കാലിക ഒഴിവുകളിലെ നിയമനത്തിന് മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് ആര്യാ രാജേന്ദ്രന്റെ പേരിൽ സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചെന്ന വിവാദത്തിൽ കത്തിന്റെ ശരിപ്പകർപ്പ് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് സാധിച്ചിരുന്നില്ല. കത്ത് നശിപ്പിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. കത്ത് താനോ തന്റെ ഓഫീസിലോ തയ്യാറാക്കിയതല്ലെന്നാണ് മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി. അതുകൊണ്ടുതന്നെ കത്ത് വ്യാജരേഖയാണെന്ന് പ്രാഥമികമായി കരുതാം. അതിനാൽ വ്യാജരേഖ ചമച്ചതിന് കേസെടുക്കാം. എന്നാൽ യഥാർത്ഥ കത്തോ, അത് പ്രചരിപ്പിച്ചവരെയോ കണ്ടെത്തുന്നതുവരെ അന്വേഷണം മുന്നോട്ടുപോകില്ലെന്നതാണ് അന്വേഷണസംഘം നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. മേയറുടെ കത്തുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |