ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിൻ തനിക്ക് ലഭ്യമാക്കേണ്ട ആഹാരവസ്തുക്കളുടെ പട്ടികയുമായി കോടതിയിൽ. ധാന്യങ്ങളുടെ വിത്തുകൾ, പഴങ്ങൾ, ഈന്തപ്പഴം, മറ്റ് ഡ്രൈ ഫ്രൂട്ട്സുകൾ എന്നിവയാണ് സത്യേന്ദർ ജെയിൻ ആവശ്യപ്പെട്ടത്. ഈ ആഹാരസാധനങ്ങൾ മതപരമായ തന്റെ ആവശ്യങ്ങളുമായി കൂട്ടിയിണക്കിയാണ് ആം ആദ്മി മന്ത്രി കോടതിയെ സമീപിച്ചത്. മതവിശ്വാസപ്രകാരമുള്ള അടിസ്ഥാന വസ്തുക്കൾ നൽകുന്നത് ജയിൽ ഭരണകൂടം നിർത്തിയെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. ഇതിനൊപ്പം തനിക്കുള്ള വൈദ്യപരിശോധനയും തിഹാർ ജയിൽ അധികൃതർ വൈകിപ്പിക്കുന്നതായി പരാതിയിൽ ആരോപിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള തന്റെ മൗലികാവകാശത്തിന്റെ ലംഘനമാണിതെന്നും പരാതിയിൽ ഉന്നയിക്കുന്നു.
കഴിഞ്ഞ ആറ് മാസമായി താൻ മതപരമായ വ്രതാനുഷ്ഠാനത്തിലാണെന്നും അതിനാൽ ശരീരത്തിനാവശ്യമായ പോഷകാഹാരങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ ഭക്ഷണ വസ്തുക്കൾ ലഭിക്കണമെന്നുമാണ് സത്യേന്ദർ ജെയിൻ പറയുന്നത്. ഇല്ലെങ്കിൽ ശരീരത്തിൽ പ്രോട്ടീന്റെയും ഇരുമ്പിന്റെയും കുറവ് ഉണ്ടാകാനുള്ള സാദ്ധ്യതയും ഇദ്ദേഹം ഉയർത്തുന്നുണ്ട്. ഡൽഹി കോടതിയിലെ പ്രത്യേക ജഡ്ജിക്ക് മുൻപെ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിച്ചേക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സത്യേന്ദർ ജെയിൻ സമർപ്പിച്ച ജാമ്യാപേക്ഷ നവംബർ 17ന് ഇതേ കോടതി തള്ളിയിരുന്നു.
ജയിൽ വാസം ഇങ്ങനെ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്‌മെന്റ് അറസ്റ്റ് ചെയ്ത ഡൽഹി മന്ത്രി സത്യേന്ദർ ജെയിൻ തിഹാർ ജയിൽ സെല്ലിൽ മസാജിംഗിന് വിധേയനാകുന്ന വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു. മന്ത്രിയുടെ കാലും മുതുകും തലയും മസാജ് ചെയ്യുന്നതാണ് വീഡിയോ. പ്രതിക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്ന പേരിൽ വീഡിയോ ബി.ജെ.പി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ജയിലിൽ വച്ച് പരിക്കേറ്റ് നട്ടെല്ലിൽ ശസ്ത്രക്രിയ നടത്തിയ ജെയിനിന് ഫിസിയോതെറാപ്പി നിർദ്ദേശിച്ചതാണെന്ന് ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വിശദീകരിച്ചു.
ജയിലിൽ മന്ത്രിക്ക് ആഡംബര ജീവിതമാണെന്ന് ആരോപിച്ച് ഇഡി കഴിഞ്ഞ മാസം കോടതിയിൽ സിസിടിവി ദൃശ്യങ്ങൾ സമർപ്പിച്ചിരുന്നു. മന്ത്രിക്ക് വി.ഐ.പി പരിഗണന നൽകിയെന്ന ആരോപണത്തിൽ തിഹാർ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |