തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.സിപിഎം സംസ്ഥാന സമിതി ഓഫീസ് ആക്രമണത്തിലെ നാലാം പ്രതിയായ ടി നവ്യയ്ക്കാണ് ഉപാധികളോടെ അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 24നു 30നുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ കോടതിയിൽ ഹാജരാക്കണം.,കേരളത്തിന് പുറത്ത് പോകാൻ പാടില്ല,അഥവാ അറസ്റ്റ് രേഖപ്പെടുത്തിയാൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിട്ടയക്കണം, എന്നീ നിബന്ധനകൾ പാലിക്കണമെന്ന് ജാമ്യം അനുവദിച്ച ശേഷം കോടതി നിർദേശിച്ചു.
കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ ആറ്റിപ്ര വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന നവ്യ കേസിലെ പ്രധാന കണ്ണിയാണെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പ്രോസിക്യൂഷൻ ജാമ്യാപേക്ഷ എതിർത്ത് വാദമുന്നയിച്ചു. എകെജി സെന്ററിൽ സ്ഫോടക വസ്തു എറിയാനായി ജിതിൻ സഞ്ചരിച്ച സ്കൂട്ടർ നവ്യയാണ് എത്തിച്ച് നൽകിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ജൂൺ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിന് സമീപമുള്ള ഹാളിന്റെ ഗേറ്റിലേയ്ക്ക് സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റർ അകലെ ഏഴ് പൊലീസുകാർ കാവൽ നിൽക്കുമ്പോഴാണ് കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ പ്രതി സ്ഫോടക വസ്തു എറിഞ്ഞ ശേഷം രക്ഷപ്പെട്ടത്.
കേസിൽ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽത്തപ്പിയതിന് പിന്നാലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്നാണ് ജിതിനെ പിടികൂടുകയും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ടി നവ്യ എന്നിവരെ പ്രതി ചേർക്കുകയും ചെയ്തത്. ഗൂഢാലോചന കുറ്റം ചുമത്തിയതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |