തിരുവനന്തപുരം: അയ്യപ്പ ഭക്തന്മാർക്കായി സൗജന്യ വാഹന സൗകര്യമൊരുക്കാനായി വിശ്വ ഹിന്ദു പരിഷത്ത്. മണ്ഡലകാലമാരംഭിച്ചതോടെ സ്പെഷ്യൽ സർവീസ് ബസുകൾ വഴി കെഎസ്ആർടിസി ശബരിമല തീർത്ഥാടകരിൽ നിന്നും അധിക ചാർജ് ഈടാക്കുന്നു എന്ന ആരോപണം നിലനിൽക്കവേയാണ് പകരം വാഹന സൗകര്യം ഒരുക്കാനായി വിശ്വ ഹിന്ദു പരിഷത്തിന്റെ നീക്കം.
നിലവിലെ നിരക്ക് നൽകി യാത്ര നടത്താൻ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഭക്തരെ നിലയ്ക്കലിൽ നിന്നും പമ്പയിലേയ്ക്കും, തിരിച്ചും കൊണ്ട് വരാനായി ഇരുപത് വാഹനങ്ങൾ നിരത്തിലിറക്കാനാണ് പദ്ധതി. ഇതിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ് ഐയർക്ക് നിവേദനം സമർപ്പിച്ചു. സർക്കാരിൽ നിന്നും അനുമതി ലഭിക്കുന്ന പക്ഷം ഇരുപത് യാത്രാ വാഹനങ്ങൾ ഉപയോഗിച്ച് സൗജന്യ യാത്ര സർവീസിന് തുടക്കം കുറിക്കുമെന്ന് പരിഷത്ത് അറിയിച്ചു.
പതിവായി പമ്പയിലേക്ക് സർവീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി ബസുകൾ സ്‌പെഷ്യൽ സർവീസുകളാക്കി മാറ്റി നിരക്ക് വർധിപ്പിച്ചതിനെതിരെ പരാതി ഉയർന്നിരുന്നു. വിവിധ ഡിപ്പോകളിൽ നിന്നും പതിവായി പമ്പയിലേക്ക് സർവീസ് നടത്തിയിരുന്ന ബസുകളിലാണ് സ്‌പെഷ്യൽ ബോർഡ് വച്ച് ടിക്കറ്റ് വർദ്ധന ഏർപ്പെടുത്തിയത്. സ്‌പെഷ്യൽ ബോർഡിന്റെ ബലത്തിൽ 112 രൂപയായിരുന്ന പത്തനംതിട്ട - പമ്പ ഫാസ്റ്റ് പാസഞ്ചർ നിരക്ക് 143 രൂപയാക്കിയാണ് ഉയർത്തിയത്. മണ്ഡലകാലം കഴിയുന്നത് വരെയാണ് പമ്പയിലേക്കു സർവീസ് നടത്തുന്ന എല്ലാ സർവീസുകളും സ്‌പെഷ്യലാക്കി കെ എസ് ആർ ടി സി ഉയർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |