ദോഹ: ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടി വന്ന ഞെട്ടലിലാണ് അർജന്റീന ടീമും അതിന്റെ ആരാധകരും. ഇതിനിടെ തോൽവിയ്‌ക്ക് ശേഷം തങ്ങളുടെ ആരാധകരോട് പ്രതികരിച്ചിരിക്കുകയാണ് ലയണൽ മെസി.
സൗദിയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും ഇത്തരത്തിൽ തുടങ്ങുമെന്ന് കരുതിയതല്ലെന്നുമാണ് താരം പ്രതികരിച്ചത്. എന്നാലും തന്റെ ടീമിനെ വിശ്വസിക്കണമെന്നും മെസി ആവശ്യപ്പെടുന്നു. 'കയ്‌പേറിയ ഫലമാണ് ആദ്യ മത്സരത്തിലേത്. എങ്കിലും ഈ ടീമിനെ ആരാധകർ വിശ്വസിക്കണം. ഞങ്ങൾ അവരെ നിരാശരാക്കില്ല' മെസി ഒരു അർജന്റീനിയൻ മാദ്ധ്യമത്തോട് പ്രതികരിച്ചു. അർജന്റീനയുടെ ശരിയായ കരുത്ത് കാണിക്കാൻ ഒന്നിച്ച് നിൽക്കണമെന്നും മെസി ആവശ്യപ്പെട്ടു.
മെസി നേടിയ പെനൽറ്റി കിക്കിൽ മത്സരത്തിൽ അർജന്റീന ആദ്യ പകുതിയിൽ മുന്നിലെത്തിയെങ്കിലും അഞ്ച് മിനിട്ടിന്റെ വ്യത്യാസത്തിൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി സൗദി മുന്നിലെത്തി. പിന്നീട് രണ്ടാമതൊരു ഗോൾ നേടാൻ സൗദി പട അനുവദിച്ചതുമില്ല. സലേ അൽഷെഹ്‌രി, സലേം അൽ ദവ്സാരി എന്നിവർ ഗോൾ നേടി. മത്സര വിജയത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ സൗദിയിൽ നാളെ പൊതു അവധിയും പ്രഖ്യാപിച്ചു. സൗദിക്കായി ഗോൾ നേടിയ താരങ്ങൾക്ക് രാജ്യം മികച്ച സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |