ന്യൂഡൽഹി: മുനിസിപ്പൽ കോർപ്പറേഷൻ (എം.സി.ഡി) തിരഞ്ഞെടുപ്പിൽ പണം വാങ്ങി സീറ്റ് നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി എം.എൽ.എ ഗുലാബ് സിംഗ് യാദവിനെ പാർട്ടി പ്രവർത്തകർ കൈയേറ്റം ചെയ്‌തെന്ന് ബി.ജെ.പി. എന്നാൽ തന്നെ ആക്രമിച്ചത് ബി.ജെ.പി നേതാക്കളാണെന്ന് ഗുലാബ് സിംഗ് പറഞ്ഞു.
എം.എൽ.എയെ ആളുകൾ മർദ്ദിക്കുന്ന വീഡിയോ ബി.ജെ.പി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
ആപ്പിന്റെയും കെജ്‌രിവാളിന്റെയും എല്ലാ എം.എൽ.എമാർക്കും പ്രവർത്തകരിൽ നിന്ന് സമാനമായ പ്രതികരണം നേരിടുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. എട്ടു വർഷമായി ഡൽഹിയിലെ ജനങ്ങളെ ആപ്പ് നേതാക്കൾ കബളിപ്പിക്കുകയാണെന്നും കൊള്ളക്കാരുടെ സർക്കാരാണിതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ആദേശ് ഗുപ്‌ത ആരോപിച്ചു. എന്നാൽ തന്നെ ആക്രമിച്ചവരെ പൊലീസ് സ്റ്റേഷനിൽ നിന്നിറക്കാൻ ബി.ജെ.പി നേതാക്കൾ വന്നിരുന്നുവെന്ന് ഗുലാബ് സിംഗ് പ്രതികരിച്ചു.
ഇതിനിടെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ടിക്കറ്റിനായി ആപ്പ് നേതാക്കളായ ഗോപാൽ റായ്, ദുർഗേഷ് പഥക്, സൗരഭ് ഭരദ്വാജ്, അതിഷി, ആദിൽ ഖാൻ എന്നിവർ പണം ആവശ്യപ്പെട്ടെന്ന പുതിയ ആരോപണവും ബി.ജെ.പി ഉന്നയിച്ചു. രോഹിണി മേഖലയിൽ മത്സരിക്കാൻ ആംആദ്‌മി പ്രവർത്തക ബിന്ദു ശ്രീറാമിനോട് ഇവർ 80 ലക്ഷം ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഘഡുക്കളായി നൽകാമെന്ന് പറഞ്ഞെങ്കിലും നേതാക്കൾ സമ്മതിച്ചില്ലെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |