കണ്ണൂർ : വിലക്കിനും വിവാദത്തിനുമിടെ മലബാർ സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് കണ്ണൂരിലെത്തുന്ന ശശി തരൂർ എം.പിയുടെ പരിപാടി വിജയിപ്പിക്കാൻ അരയും തലയും മുറുക്കി എ ഗ്രൂപ്പ് രംഗത്ത്. തരൂരിന്റെ പരിപാടികളിൽ ജനപങ്കാളിത്തം ഉറപ്പു വരുത്തി ചരിത്ര സംഭവമാക്കാൻ എ ഗ്രൂപ്പ് മാനേജർമാർ ജില്ലയിലെ എ വിഭാഗം നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ന്യൂമാഹിയിൽ ടി. പദ്മനാഭന്റെ പ്രതിമ അനാവരണ ചടങ്ങിനെത്തിയ ശശി തരൂരുമായി പഴയ കെ.സി. വേണുഗോപാൽ ഗ്രൂപ്പ് നേതാക്കൾ രഹസ്യ ചർച്ച നടത്തിയിരുന്നു. കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും വിലക്ക് കാര്യമാക്കുന്നില്ലെന്ന തരൂരിന്റെ പ്രതികരണവും വരുംദിവസങ്ങളിൽ പോര് ശക്തമാകുമെന്നതിനുള്ള സൂചനയാണ്.
ശശി തരൂരിന്റെ പരിപാടികൾ രഹസ്യമായി വിലക്കിയും പരസ്യ പ്രതികരണങ്ങൾ തടഞ്ഞും ഔദ്യോഗിക നേതൃത്വം കളിക്കാൻ തുടങ്ങിയതോടെയാണ് തരൂരിനു വേണ്ടി എ ഗ്രൂപ്പ് നേതാക്കൾ പരസ്യമായി കളത്തിലിറങ്ങിയത്. ഇന്ന് രാവിലെ 11ന് നടക്കുന്ന നെഹ്രു അനുസ്മരണ സെമിനാറിൽ കണ്ണൂർ കോർപ്പറേഷൻ മേയറും കോൺഗ്രസ് നേതാവുമായ ടി. ഒ. മോഹനൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. എ ഗ്രൂപ്പ് നേതാവ് എം.കെ. രാഘവൻ എം.പിയാണ് വിവിധ ജില്ലകളിൽ തരൂരിന്റെ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
കണ്ണൂരിൽ എ ഗ്രൂപ്പിന്റെ മുതിർന്ന നേതാക്കളുടെ മൗനാനുവാദത്തോടെതന്നെയാണ് തരൂരിന്റെ പുറപ്പാട്. തരൂരിനെ തടയിടാൻ ആവശ്യമായ നീക്കങ്ങൾ മറുഭാഗത്തും ശക്തമായെങ്കിലും അവയെ നിഷ്പ്രഭമാക്കുന്ന പരിപാടികളാണ് എ ഗ്രൂപ്പ് നിശ്ചയിച്ചിരിക്കുന്നത്.എ.കെ.ആന്റണിയുടെ ആശീർവാദം എല്ലാക്കാലത്തും ലഭിച്ചിട്ടുള്ള എം .കെ രാഘവൻ എം.പിയാണ് പരസ്യമായി നേതൃത്വത്തെ വെല്ലുവിളിക്കാനും പരിപാടി വിലക്കിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിനു പരാതി നൽകാൻ തയ്യാറായത് പിന്നിൽ ബലമുള്ളതുകൊണ്ടാണ്.
കോഴിക്കോട് വിലക്കിനു പിന്നിൽ കളിച്ചെന്ന് കെ.മുരളീധരൻ സൂചിപ്പിച്ച 'അതുക്കുംമേലെ' ഉള്ള മുഖ്യമന്ത്രി സ്ഥാനമോഹി എ.ഐ.സി.സി നേതാവാണെന്ന് സൂചനയുണ്ട്. കുളംകലക്കി മീൻപിടിക്കലാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് മുതിർന്ന നേതാക്കൾക്കെല്ലാം മനസ്സിലായിട്ടുണ്ട്. സുധാകരന്റെയും സതീശന്റെയും നേതൃത്വം വെല്ലുവിളി നേരിടുന്ന സാഹചര്യം ശക്തമാക്കി മദ്ധ്യസ്ഥ റോളിൽ സംസ്ഥാനത്ത് എത്താനാണ് ഇദ്ദേഹത്തിന്റെ താൽപര്യമെന്നാണ് അവതരിച്ചേക്കുമെന്നാണ് സൂചന.ഇന്നലെ മലപ്പുറത്ത് നടന്ന തരൂരിന്റെ സ്വീകരണയോഗത്തിലെ ന്യൂനപക്ഷ പങ്കാളിത്തവും എ ഗ്രൂപ്പിന് പ്രതീക്ഷ പകരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |