പത്തനംതിട്ട : കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ നവയുഗ ഗ്രൂപ്പ് ജില്ലയിലും രൂപംകൊണ്ടു. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് തരൂർ പക്ഷം സംഘടിക്കുന്നത്. ഡിസംബർ നാലിന് രാവിലെ 11ന് അടൂർ ഗ്രീൻവാലിയിൽ നടക്കുന്ന സെമിനാറിൽ ശശി തരൂർ പ്രസംഗിക്കും. യംഗ് ഇന്ത്യ എംപവർമെന്റ് (യുവാക്കളുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണം) എന്നവാണ് പ്രസംഗ വിഷയം. കോൺഗ്രസ് നേതാക്കൾ അടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സെമിനാറിനെക്കുറിച്ചുള്ള പ്രചരണം ശക്തമായി.
പാർട്ടിയുമായി ബന്ധമില്ലാത്ത തുവയൂർ മാഞ്ഞാലിയിലെ ബോധിഗ്രാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് പരിപാടി. ബോധിഗ്രാം സ്ഥാപകൻ ജോൺ സാമുവേലാണ് സെമിനാറിന്റെ മുഖ്യസംഘാടകൻ. കോൺഗ്രസ് നയരൂപീകരണ സമിതിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ് അദ്ദേഹം. എെക്യരാഷ്ട്രസഭയിൽ ഗ്രാമവികസന വിഭാഗത്തിൽ ഉപദേശകനായിരുന്ന ജോൺ സാമുവലിന് ശശി തരൂരുമായി അടുത്ത ബന്ധമാണുള്ളത്.
സെമിനാറിന് പാർട്ടിയുമായി ബന്ധമില്ലെങ്കിലും ജില്ലയിൽ തരൂർ പക്ഷ നേതാക്കൾ അണിനിരക്കുന്ന ആദ്യ പൊതുപരിപാടിയായിരിക്കും അടൂരിലേത്. ആയിരം പേർ പങ്കെടുക്കുന്ന പരിപാടിയിൽ അഞ്ഞൂറോളം വിദ്യാർത്ഥികളുണ്ടാകും. ജനുവരിയിൽ അടൂർ തെങ്ങമത്ത് കോൺഗ്രസ് അനുകൂല സംഘടന ആസൂത്രണം ചെയ്യുന്ന മറ്റൊരു പൊതുപരിപാടിയിലേക്കും ശശി തരൂരിനെ ക്ഷണിച്ചിട്ടുണ്ട്. തരൂർ അനുകൂലികളുടെ വലിയ നിരയുണ്ട് അടൂർ നിയമസഭാ മണ്ഡലത്തിൽ. എ.എെ.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചപ്പോൾ തോട്ടുവ ഭരണിക്കാവ് ക്ഷേത്രത്തിൽ പ്രവർത്തകർ കടുംപായസം വഴിപാടായി നേർന്നിരുന്നു.
ശശി തരൂർ പങ്കെടുക്കുന്ന സെമിനാർ ഡിസം.നാലിന് അടൂരിൽ, വിലക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ്
അടൂരിൽ ശശി തരൂർ പങ്കെടുക്കുന്ന സെമിനാറിൽ ആരെയും വിലക്കിയിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പരിപാടിക്ക് തന്നെയും ക്ഷണിച്ചിട്ടുണ്ട്. പങ്കെടുക്കണമോ വേണ്ടയോ എന്നു തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |