ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ വിദേശ രാജ്യങ്ങളിൽ നിന്നടക്കം പ്രധാനമന്ത്രി എന്ന നിലയ്ക്ക് ലഭിച്ച സമ്മാനങ്ങൾ രഹസ്യമായി വിറ്റ് കാശാക്കിയത് എറെ വിവാദമായിരുന്നു. അറബ് രാജ്യത്ത് നിന്നും ലഭിച്ച ലക്ഷങ്ങൾ വിലയുള്ള വാച്ചുൾപ്പടെ ഇത്തരത്തിൽ ഇമ്രാൻ വിറ്റ് കാശാക്കി. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത് തന്റെ ക്രിക്കറ്റ് കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നും ലഭിച്ച മെഡലും ഇത്തരത്തിൽ ഇമ്രാൻ വിറ്റ് പണമാക്കിയെന്നാണ്. പാകിസ്ഥാന്റെ പ്രതിരോധ മന്ത്രിയായ ഖവാജ ആസിഫാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഈ ആഴ്ച ഒരു ചാനൽ പരിപാടിയിലാണ് ഖവാജ ആസിഫ് ഇക്കാര്യം പറഞ്ഞത്. എന്നാൽ ഈ സ്വർണ മെഡലിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറത്ത് വിട്ടില്ല. ലാഹോറിലെ ഒരു സ്വകാര്യ നാണയ വിൽപ്പനക്കാരനാണ് തുച്ഛമായ വിലയിൽ ഇമ്രാനിൽ നിന്നും മെഡൽ വാങ്ങിയത്. പാക് കറൻസിയിൽ മൂവായിരം രൂപയിൽ താഴെ മാത്രമാണ് ഈ മെഡലിന് ഇമ്രാന് ലഭിച്ചത്. കസൂർ സ്വദേശിയായ ഷക്കീൽ അഹമ്മദ് ഖാൻ എന്ന വ്യാപാരിയാണ് ഈ അവകാശവാദവുമായി എത്തിയത്. 2014ലാണ് ഇമ്രാനിൽ നിന്നും താൻ മെഡൽ വാങ്ങിയതെന്നും, ആറോളം മെഡലുകൾ ലഭിച്ചതായും ഇയാൾ വെളിപ്പെടുത്തി.
മോശമായ നിലയിലാണ് മെഡലുകൾ ലഭിച്ചത്, എന്നാൽ ഇത് വൃത്തിയാക്കിയപ്പോഴാണ് 1987ൽ മുംബയിൽ വച്ച് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ഇമ്രാൻ ഖാന് നൽകിയതാണെന്ന് മനസിലാക്കിയത്. തുടർന്ന് ഈ മെഡൽ ഇദ്ദേഹം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് കൈമാറിയെന്നും വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |