ന്യൂഡൽഹി: ആമസോൺ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ട് കേന്ദ്രതൊഴിൽ മന്ത്രാലയം. ബംഗളൂരുവിലെ ഡെപ്യൂട്ടി ലേബർ കമ്മിഷണർക്ക് മുൻപാകെ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആമസോൺ തൊഴിൽ നിയമലംഘനം നടത്തുന്നുവെന്നാരോപിച്ച് എംപ്ളോയീസ് യൂണിയൻ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ളോയീസ് സെനറ്റ്(എൻ.ഐ.ടി.ഇ.എസ്) നൽകിയ പരാതിയെത്തുടർന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഇടപെടൽ.
നവംബർ 30നകം നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ട് കൊണ്ടുള്ള വോളണ്ടറി സെപ്പറേഷൻ പ്രോഗ്രാം മെയിലിൽ അയച്ചിട്ടുണ്ടെന്നും ആമസോൺ ജീവനക്കാരെ നിർബന്ധിതമായി നീക്കം ചെയ്തതതായി എൻ.ഐ.ടി.ഇ.എസ് പറഞ്ഞു. കേന്ദ്രതൊഴിൽ മന്ത്രിക്ക് അയച്ച കത്തിലാണ് ഇത് പറഞ്ഞിട്ടുള്ളത്.
സർക്കാർ അനുമതിയില്ലാതെ പിരിച്ചുവിടാൻ കഴിയില്ലെന്നും നിരവധി ജീവനക്കാരുടെ ഉപജീവനമാർഗം ഇതു മൂലം നഷ്ടമായെന്നും എൻ.ഐ.ടി.ഇ.എസ് പറഞ്ഞു. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നീതി ലഭിക്കാൻ നിയമപോരാട്ടം നടത്തുമെന്നും എൻ.ഐ.ടി.ഇ.എസ് അധികൃതർ വ്യക്തമാക്കി.
ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ആമസോൺ ജീവനക്കാരെ പിരിച്ചുവിടുന്നത്. ആദ്യ ഘട്ടത്തിൽ ആമസോൺ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |