കൊച്ചി: സാങ്കേതിക സർവകലാശാലാ വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം അസാധുവാണെന്ന് വിലയിരുത്തി സുപ്രീം കോടതി റദ്ദാക്കിയതിനാൽ ,അവരുടെ ശുപാർശയിൽ നിയമിച്ച പ്രോ വി.സിക്ക് തുടരാനാവുമോയെന്ന് ഹൈക്കോടതി. ചാൻസലറെന്ന നിലയിൽ ഗവർണർ വി.സിയുടെ താത്കാലിക ചുമതല ഡോ. സിസ തോമസിന് നൽകിയതിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യത്തിൽ സർക്കാരിന്റെ മറുപടി തേടി. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് വിശദീകരണത്തിന് സമയം തേടിയതിനെത്തുടർന്ന്, ഹർജി 25ലേക്ക് മാറ്റി.
സാങ്കേതിക സർവകലാശാലാ വി.സിയുടെ നിയമനം യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. താത്കാലിക വി.സിയുടെ നിയമനത്തിന് സർക്കാർ നൽകിയ ശുപാർശകളൊന്നും അംഗീകരിക്കാതെ ഗവർണർക്ക് സ്വന്തം നിലയ്ക്ക് ഡോ. സിസ തോമസിനു ചുമതല നൽകിയതു നിയമപരമല്ലെന്നാണ് സർക്കാരിന്റെ വാദം. വി.സിയുടെ ഒഴിവു വന്നാൽ പ്രോ വി.സിയെയോ മറ്റേതെങ്കിലും സർവകലാശാലാ വി.സിയെയോ ഉന്നത വിദ്യാഭ്യാസ വകുപ്പു സെക്രട്ടറിയെയോ താത്കാലിക വി.സിയായി ഗവർണർ നിയമിക്കണമെന്ന് സർവകലാശാല നിയമത്തിലെ സെക്ഷൻ 13 (7)ൽ പറയുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടി പ്രോ വി.സിക്ക് താത്കാലിക ചുമതല നൽകാമായിരുന്നെന്ന് സർക്കാർ വാദിച്ചു. ഈ ഘട്ടത്തിലാണ്,
പ്രോ വി.സിയുടെ കാര്യത്തിൽ ഹൈക്കോടതി സംശയം ഉന്നയിച്ചത്.
സർക്കാരിന്റെ
മറ്റു വാദങ്ങൾ
■ ഗവർണർക്കെതിരെയല്ല, ചാൻസലർക്കെതിരെയാണ് ഹർജി
■ചട്ടവിരുദ്ധമായ നടപടിയെങ്കിൽ ചാൻസലർക്കെതിരെ ഹർജി നൽകാനാവും
■യു.ജി.സി വ്യവസ്ഥയനുസരിച്ച് വി.സിയാകാൻ പത്തു വർഷം സർവകലാശാലയിൽ പ്രൊഫസറായിരിക്കണം
■ ഡോ. സിസ തോമസിന് സർവകലാശാലയിൽ അദ്ധ്യാപന പരിചയമില്ല സർക്കാർ കോളേജിൽ അദ്ധ്യാപികയായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |