ന്യൂഡൽഹി: വിരമിക്കാൻ ഒരു മാസമുള്ളപ്പോൾ, വോളന്ററി റിട്ടയർമെന്റ് നൽകി ഐ. എ. എസ് ഓഫീസർ അരുൺ ഗോയലിനെ തിരക്കിട്ട് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിൽ എന്തെങ്കിലും കൗശലമുണ്ടോ എന്ന് ചോദിച്ച സുപ്രീംകോടതി, നിയമനത്തിന്റെ ഫയലുകൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ന് തന്നെ ഹാജരാക്കാനാണ് ജസ്റ്റിസ് കെ. എം. ജോസഫ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ കർശന നിർദ്ദേശം. അറ്റോർണി ജനറൽ ആർ. വെങ്കട്ട രമണിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി ഫയൽ ആവശ്യപ്പെട്ടത്.
ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയി, സി. ടി രവികുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
കേന്ദ്രത്തിൽ സെക്രട്ടറിയായിരുന്ന അരുൺഗോയൽ 60 വയസ് തികയുന്ന ഡിസംബർ 31ന് വിരമിക്കേണ്ടതായിരുന്നു. ഈ മാസം 18ന് വി. ആർ. എസ് നൽകുകയും 19ന് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയുമായിരുന്നു. 21ന് ചുമതലയേറ്റ അദ്ദേഹം 2025 ഫെബ്രുവരിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാവും.
`മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും കമ്മിഷണർമാരുടെയും നിയമനത്തിന് കൊളീജിയം പോലുള്ള സമിതി വേണമെന്ന ഹർജികളിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് വാദം തുടങ്ങിയത്. പിറ്റേന്നാണ് അരുൺ ഗോയലിന്റെ നിയമനം. അതുകൊണ്ടു തന്നെ നിയമന പ്രക്രിയ എങ്ങനെയാണെന്ന് കോടതിക്ക് അറിയണം. എല്ലാം നേരെയാണ് നടക്കുന്നതെന്നാണ് നിങ്ങൾ അവകാശപ്പെടുന്നത്. അത് ഞങ്ങൾക്ക് ബോദ്ധ്യപ്പെടണം. - എ.ജിയോട് കോടതി പറഞ്ഞു.
കോടതി വാദം തുടങ്ങിയശേഷം സർക്കാർ തിരക്കിട്ട് അരുൺ ഗോയലിനെ നിയമിച്ചതായി ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. വി. ആർ.എസ് കിട്ടാൻ മൂന്ന് മാസം വേണമെന്ന് അപ്പോൾ ജസ്റ്റിസ് കെ.എം ജോസഫ് ചൂണ്ടിക്കാട്ടി. വി. ആർ. എസിന് നോട്ടീസ് നൽകിയിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.മേയ് മുതൽ കമ്മിഷണർ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്നതിനുളള നിയമത്തിന്റെ അഭാവത്തിൽ ഭരണഘടനയുടെ മൗനം ചൂഷണം ചെയ്യുകയാണെന്ന് കോടതി പറഞ്ഞു.
ഹർജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കുകയും നിയമനത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് കക്ഷികൾ അപേക്ഷ നൽകുകയും ചെയ്ത സാഹചര്യത്തിൽ നിയമനം നടത്തിയത് ഉചിതമാണോ?
ഇലക്ഷൻ കമ്മിഷണർ വേണ്ടിവന്നാൽ, ജീവൻപോലും പണയംവച്ച്പ്രധാനമന്ത്രിയെ വരെ നേരിടാൻ ധൈര്യമുള്ള വ്യക്തി ആയിരിക്കണം.
- ജസ്റ്റിസ് കെ.എം.ജോസഫ്
ഒരേയൊരു ടി. എൻ. ശേഷൻ
ഒരു മുഖ്യ തിരഞ്ഞടുപ്പ് കമ്മിഷണർ ചൂഷണത്തിന് നിന്ന് കൊടുക്കാത്ത ആളായിരിക്കണമെന്ന് സുപ്രീം കോടതി. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അന്തരിച്ച ടി.എൻ ശേഷനെപ്പോലുള്ള വ്യക്തികൾ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. കമ്മിഷന്റെ നിഷ്പക്ഷത ഉറപ്പാക്കാൻ നിയമന സമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തണമെന്ന ആശയവും കോടതി മുന്നോട്ടു വെച്ചിരുന്നു. ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യം എല്ലാം സുതാര്യമാണെന്ന സന്ദേശം നൽകും. ആ അഭിപ്രായത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. തിരഞ്ഞെടുപ്പ് കമ്മിഷണറുടെ കാലാവധി ആറ് വർഷമാണെങ്കിലും 2004 മുതൽ ആരും കാലാവധി പൂർത്തിയാക്കിയിട്ടില്ല. നിയമിക്കപ്പെടുന്നയാൾക്ക് ആറ് വർഷം ലഭിക്കില്ലെന്ന് സർക്കാർ ഉറപ്പാക്കുകയാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |