ഇരിട്ടി/തലശ്ശേരി : തലശേരി ഇരട്ടക്കൊല കേസിൽ മുഖ്യപ്രതി നട്ടൂർ വെളളാടത്ത് സുരേഷ് ബാബു എന്ന പാറായി ബാബു (47) ഉൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പാറക്കെട്ടിൽ തേരേക്കാട്ട് അരുൺകുമാർ (38) പിണറായി പുതുക്കുടി ഇ.കെ.സന്ദീപ് (38) പിണറായി വാഴയിൽ ഹൗസിൽ സുജിത് കുമാർ (45) പാറക്കെട്ട് സാറാസിൽ മുഹമ്മദ് ഫർഹാൻ എന്ന അബ്ദുൾ സത്താർ (21) നെട്ടൂർ മുട്ടങ്ങൽ ഹൗസിൽ ജാക്സൺ വിൻസന്റ് (28)നെട്ടൂർ വണ്ണത്താൻ ഹൗസിൽ കെ. നവീൻ (32) എന്നിവരാണ് മറ്റ് പ്രതികൾ.
കമ്മിഷണർ അജിത്കുമാർ, എ.എസ്.പി.നിധിൻ രാജ്, കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണി പൊയിൽ, തലശ്ശേരി സി.ഐ.എം.അനിൽ ,എസ് ഐ.ഷെമിമോൾ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. പാറായി ബാബു, സുജിത്ത്, അരുൺകുമാർ,സന്ദീപ് എന്നിവരെ കർണാടകത്തിൽ നിന്ന് തിരികെ വരുമ്പോൾ ഇരിട്ടി പൊലീസ് സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് വച്ച് തടഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളെ സംഭവത്തിന് പിന്നാലെ തലശ്ശേരിയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
കഞ്ചാവ് കടത്ത് കേസുകളിൽ പ്രതികളാണ് ജാക്സൺ, ഇർഫാൻ, നവീൻ എന്നിവർ.
ലഹരി സംഘത്തെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട അക്രമത്തിലാണ് ബുധനാഴ്ച വൈകിട്ട് സി.പി.എം പ്രവർത്തകരായ ഇല്ലിക്കുന്ന് ഖാലിദും (52), സഹോദരി ഭർത്താവ് ഷമീറും (40) കുത്തേറ്റ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് ഷാനിബ് (29) തലശേരി സഹകരണ ആശുപത്രിയിലാണ്.
മൂവരെയും കുത്തിയത് പാറായി ബാബുവാണെന്ന് പൊലീസ് കണ്ടെത്തി. കൃത്യത്തിന് ശേഷം സുജിത്ത് അരുൺകുമാർ, സന്ദീപ് എന്നിവരുമായി ബാബു കാറിൽ കർണാടകത്തിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അവിടെയും നിരീക്ഷണം ശക്തമായതോടെ ഇന്നലെ ഉച്ചയ്‌ക്ക് തിരികെ വരുമ്പോഴാണ് കൂട്ടുപുഴയിൽ പൊലീസ് കൈകാട്ടിയത്. നിർത്താതെ പോയ കാർ ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ, സി.ഐ കെ.ജെ.ബിനോയ് എന്നിവരുടെ സംഘം പൊലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് വച്ച് തടഞ്ഞ് കസ്റ്റഡിയെലടുത്ത് അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
പാറായി ബാബു വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.മുമ്പ് ആർ.എസ്.എസുകാരനായിരുന്ന ഇയാൾ അടുത്തിടെ സി.പി.എമ്മുകാരനായാണ് അറിയപ്പെടുന്നത്.
ഖാലിദിന്റേയും ഷമിറിന്റേയും സംസ്‌കാരം ഇന്നലെ നടന്നു.
ഷമീറിന്റെ മകൻ ഷബീൽ മയക്കുമരുന്ന് കടത്ത് ചോദ്യം ചെയ്തതിനെ തുടർന്ന് ആക്രമിക്കപ്പെട്ടിരുന്നു. ഈ പ്രശ്നം പറഞ്ഞുതീർക്കാനെന്ന പേരിൽ സഹകരണ ആശുപത്രിയിലെത്തിയ പാറായി ബാബുവിന്റെ സംഘം ഷമീറിനെയും ഖാലിദിനെയും ഷാനിബിനെയും കുത്തുകയായിരുന്നു. ഖാലിദ് സ്ഥലത്തും ഷമീർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |