തൊടുപുഴ: ബുദ്ധിമാന്ദ്യമുള്ള മകളെ പലതവണ ശാരീരികമായി പീഡിപ്പിച്ച പിതാവിന് 25 വർഷം തടവും 30,000 രൂപ പിഴയും. ഏലപ്പാറ ഹെലിബറിയ സ്വദേശിയെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ.ഹരികുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷവും രണ്ട് മാസവും തടവ് അനുഭവിക്കണമെന്നും നിർദേശിച്ചു.
2020-21 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ബുദ്ധിമാന്ദ്യമുള്ള മകളെ പ്രതി പീരുമേടുള്ള സ്‌നേഹസദനത്തിലാക്കിയിരുന്നു. ഇതിനിടെ കൊവിഡ് കാലഘട്ടത്തിൽ സ്ഥാപനം അടച്ചുപൂട്ടിയതിനെത്തുടർന്ന് പെൺകുട്ടിയെ പിതാവ് വീട്ടിലേക്ക് കൊണ്ടു പോയി. പെൺകുട്ടിയുടെ അമ്മ മരിച്ചതിനെതുടർന്ന് പ്രതിയും മകളും മാത്രമായിരുന്നു വീട്ടിൽ കഴിഞ്ഞത്. ഇതിനിടെയാണ് പല തവണ പെൺകുട്ടിയെ മദ്യപിച്ചെത്തിയ പ്രതി പീഡിപ്പിച്ചത്. പിന്നീട് സ്ഥാപനം തുറന്നതിനെത്തുടർന്ന് പെൺകുട്ടി വീണ്ടും അവിടെയെത്തിയപ്പോൾ നടത്തിയ കൗൺസിലിംഗിനിടയിലാണ് പിതാവിൽ നിന്നും നേരിട്ട ക്രൂരമായ പീഡനം അദ്ധ്യാപകരോട് തുറന്നു പറഞ്ഞത്. സ്ഥാപന അധികൃതർ പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പീരുമേട് സിഐ ആയിരുന്ന ടി.എസ്.ശിവകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുര്യൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |