തിരുവനന്തപുരം: വിദേശ മദ്യവില വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് മദ്യകമ്പനികളെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വൻകിട മദ്യകമ്പനികൾക്കായി വിറ്റുവരവ് നികുതി ഒഴിവാക്കിക്കൊടുക്കാൻ സി.പി.എം നേതാക്കൾ ഇടപെട്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മദ്യവില വർദ്ധിപ്പിക്കാനുള്ള തീരുമാനം അശാസ്ത്രീയവും സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ താളംതെറ്റിക്കുന്നതുമാണ്. മദ്യവില വർദ്ധിപ്പിക്കുന്നത് മാരക ലഹരി വസ്തുക്കളിലേക്ക് വഴിതിരിക്കും. ലഹരിവിരുദ്ധ കാമ്പയിൻ നടത്തുന്ന സർക്കാർ തന്നെ മയക്കുമരുന്ന് വ്യാപനത്തിന് വഴിവെയ്ക്കുന്നത് ദൗർഭാഗ്യകരമാണ്.മദ്യവില കൂട്ടിയാലും ഉപഭോഗം കുറയില്ലെന്നതാണ് യാഥാർത്ഥ്യം. നികുതി ഒഴിവാക്കുന്നതിലൂടെ 150 കോടിയുടെ വരുമാന നഷ്ടം പരിഹരിക്കാനാണിത്. വിദേശ മദ്യത്തിനുള്ള വില്പന നികുതി 247ൽ നിന്നും 251 ശതമാനമാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |