കൊച്ചി: 55ാം വയസിലും കായികരംഗത്ത് റെക്കാഡുകൾ കൊയ്ത് ചേർത്തല സ്വദേശിനി ഇന്ദിര ഗൗരി. 30 മുതൽ 100 വയസുവരെയുള്ളവർ മത്സരിക്കുന്ന മാസ്റ്റേഴ്സ് അത‌്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ (മാഫി) മത്സരങ്ങളിലടക്കം നാട്ടിലും മറുനാട്ടിലും അംഗീകാരങ്ങൾ വാരിക്കൂട്ടിയ ഈ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥ മിന്നിത്തിളങ്ങുകയാണ്. മത്സരങ്ങളിൽ ഒപ്പമുള്ള 70 വയസുള്ള സഹോദരി രാജമ്മയ്ക്കും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
കൊച്ചിൻ സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ (സെസ്)കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസറായ ഇന്ദിര, കഴിഞ്ഞദിവസം നടന്ന പാലാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷൻ മീറ്റിൽ 400, 100 മീറ്റർ ഹർഡിൽസിലും റിലേയിലും സ്വർണവും ട്രിപ്പിൾ ജംപിൽ വെള്ളിയും ലോംഗ് ജംപിൽ വെങ്കലവും സ്വന്തമാക്കി. ലോംഗ് ജംപ്, ട്രിപ്പിൾ ജംപ്, ഹർഡിൽസ് എന്നിവയാണ് പ്രിയപ്പെട്ട ഇനങ്ങളെങ്കിലും മറ്റു മത്സരങ്ങളേയും 'വെറുതെ വിടാറില്ല".
2017ൽ ചൈനയിലും 2019ൽ മലേഷ്യയിലും നടന്ന ഏഷ്യൻ മീറ്റിൽ നാലാമതും 2018ൽ സ്പെയിനിൽ നടന്ന ലോക മീറ്റിൽ ഏഴാമതുമെത്തിയിരുന്നു. സ്‌കൂൾ വിദ്യാഭ്യാസകാലം മുതൽ കായികരംഗത്ത് സജീവമായിരുന്ന ഇന്ദിരയ്ക്കു കോളേജിലെത്തിയതോടെയാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. ചേർത്തല തിരുനല്ലൂർ പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് 10 കിലോമീറ്ററോളം അകലെയുള്ള എസ്.എൻ കോളേജിലേക്ക് നിത്യവുമുള്ള സൈക്കിൾ യാത്രയായിരുന്നു ഏറ്റവും വലിയ പരിശീലനം. കോളേജിൽ എൻ.സി.സി അണ്ടർ ഓഫീസറായിരുന്നു.
അടുത്തിടെ ഇഗ്നോയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദം നേടി പി.ജിക്ക് ചേർന്നു. കയർ ബോർഡിൽ റീജിയണൽ ഓഫീസറായിരുന്ന ഭർത്താവ് വി.ടി.അശോകന്റെ വിയോഗത്തിന് ശേഷം മകൻ അനോജ് സാഗറും മകൾ അശ്വതിയുമാണ് ഇന്ദിര ഗൗരിയുടെ കായിക സ്വപ്നങ്ങൾക്ക് പിന്തുണയേകുന്നത്.
കായികലോകത്ത് പ്രായം വെല്ലുവിളിയല്ലെന്നാണ് ഇന്ദിരയുടെ മതം. ഈ പ്രായത്തിൽ തനിക്ക് ഇത്രയൊക്കെ കഴിയുമെങ്കിൽ ചെറുപ്പക്കാർക്ക് എന്തെല്ലാം നേടാനാകും. ആത്മവിശ്വാസവും പരിശീലനവുമുണ്ടെങ്കിൽ അവസരങ്ങൾ തേടിവരും. ജീവിതാവസാനം വരെ കായികലോകത്ത് സജീവമാകണമെന്നാണ് ആഗ്രഹം.
ഇന്ദിര ഗൗരി.-
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |