കൊച്ചി: വാർഷികറിട്ടേൺ ഫയൽ ചെയ്ത ബേക്കറികൾക്കും ഹോട്ടലുകൾക്കും മറ്റും ഫുഡ് സേഫ്ടി അതോറിട്ടി ഒഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലെ അപാകത മൂലം ഭീമമായ പിഴ കാണിക്കുന്നത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) ആവശ്യപ്പെട്ടു. ലൈസൻസ് പുതുക്കാൻ വെബ്‌സൈറ്റ് സന്ദർശിച്ചപ്പോഴാണ് പിഴ ശ്രദ്ധയിൽപ്പെട്ടത്.
പിഴയടയ്ക്കാതെ ലൈസൻസ് പുതുക്കാനാകില്ല. പുതുക്കാൻ വൈകുന്ന ഓരോ ദിവസവും നൂറു രൂപ വീതം പിഴ അടയ്‌ക്കേണ്ടിവരുമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, ജനറൽ സെക്രട്ടറി റോയൽ നൗഷാദ്, ഐ.ടി ആൻഡ് ലാ സെക്രട്ടറി ബിജു പ്രേംശങ്കർ എന്നിവർ പറഞ്ഞു.
2020-21 സാമ്പത്തിക വർഷത്തെ റിട്ടേൺ ഫയൽ ചെയ്യാൻ ഒക്ടോബർ 31 വരെ നീട്ടിയ കാലയളവിനുള്ളിൽ ഫയൽ ചെയ്തവർക്കും 26,000 രൂപ പിഴയാണ് വെബ്‌സൈറ്റിൽ കാണിച്ചിരിക്കുന്നത്.
ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചെങ്കിലും ഒന്നും ചെയ്യാനാകില്ലെന്നും വെബ്‌സൈറ്റിലൂടെ പരാതി നൽകണമെന്നുമായിരുന്നു നിർദ്ദേശം.
രജിസ്‌ട്രേഷൻ നടത്തുമ്പോഴും രേഖകൾ അപ്‌ലോഡ് ചെയ്യുമ്പോഴും വെബ്‌സൈറ്റ് പ്രശ്‌നങ്ങൾ കാണിക്കാറുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |