കണ്ണൂർ: ബീഹാറുകാരനാണ് ചൊക്ലി രാമവിലാസം എച്ച്.എസ്.എസിലെ ഒൻപതാംക്ളാസുകാരൻ പ്രിൻസ് കുമാർ. മാതാപിതാക്കളുടെ ജന്മദേശമെന്ന നിലയിലാണ് ബീഹാറുകാരനെന്ന് പറയാവുന്നത്.പ്രിൻസ് ജനിച്ചതും വളർന്നതുമെല്ലാം അസൽ കണ്ണൂരുകാരനായിട്ട് തന്നെ. കലോത്സവത്തിലെ ഹൈസ്‌ക്കൂൾ വിഭാഗം നാടക മത്സരത്തിൽ ചൊക്ലി രാമവിലാസം എച്ച്.എസ്.എസ് അവതരിപ്പിച്ച നാടകത്തിലെ പ്രധാന കഥാപാത്രമായിരുന്നു പ്രിൻസ്. ക്ലാസിൽ നിന്നും മുങ്ങാനാണ് പേര് കൊടുത്തതെങ്കിലും പിന്നീടത് വല്ലാതെ അടുപ്പമായി.
ലിംഗസമത്വത്തെ ചർച്ച ചെയ്ത 'ഞാൻ' എന്ന നാടകവുമായാണ് പ്രിൻസും സംഘവും വേദിയിലെത്തിയത്. സബ് ജില്ലയിൽ ഇതെ നാടകത്തിൽ മികച്ച നടനായിരുന്നു പ്രിൻസ്. ആശാരിപ്പണി എടുക്കുന്ന ദിനേശ് ഠാക്കൂറിന്റെയും ആരതിദേവിയുടേയും മകനാണ് പ്രിൻസ് കുമാർ. എൻ.എ.എം സ്‌കൂളിൽ പ്ളസ് ടു വിദ്യാർത്ഥിനിയായ സഹോദരിയും ഒളിവിലം സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരനും പ്രിൻസ് കുമാറിനുണ്ട്.
അനിരുദ്ധ് പ്രേം, അദ്വൈത് രാജേഷ്, മുഹമ്മദ് ഷാമിം, ലക്ഷ്മി നന്ദ പ്രമോദ്, മിൻഹ വിവേക്, അവ് നി, സൻമയ, വൈഗ എന്നിവരും നാടകത്തിൽ മികച്ച അഭിനയം കാഴ്ച വെച്ചു. നാടകരംഗത്ത് നിറസാന്നിധ്യമായ സവ്യ സാജിയാണ് ഈ സംഘത്തെ പരിശീലിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |