ഇരിങ്ങാലക്കുട : 33 തിരിനാളങ്ങളുടെ സ്വർണശോഭയിൽ 33ാമത് ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇരിങ്ങാലക്കുടയിൽ നിറപ്പകിട്ടാർന്ന തുടക്കം. ക്ഷേത്രകലകളുടെ നഗരമായ ഇരിങ്ങാലക്കുട ഇനി മൂന്ന് നാൾ കൗമാര കലാ പ്രകടനങ്ങൾക്ക് വേദിയാകും. കൊവിഡ് കവർന്ന രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലാവിസ്മയത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. കുട്ടികളുടെ മനസിൽ സർഗാത്മകതയും യുക്തിചിന്തയും ഉണർത്തുന്ന വേദികളാണ് കലോത്സവങ്ങളെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിൽ ഉയർന്നുവരുന്ന ഹിംസാത്മക പ്രവർത്തികൾക്കെതിരെ ഉയർത്തി പിടിക്കാവുന്ന പരിചയാണ് കലയും സാഹിത്യവുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവ പോസ്റ്റർ തയ്യാറാക്കിയ ജോൺസൺ നമ്പഴിക്കാട്, ലോഗോ ഒരുക്കിയ ഗോവിന്ദൻകുട്ടി മാസ്റ്റർ എന്നിവരെ ആദരിച്ചു. 16 വേദികളിലായി 26 വരെയാണ് മേള. സനീഷ് കുമാർ ജോസഫ് എം.എൽ.എ, ടി.എൻ പ്രതാപൻ എം. പി, കളക്ടർ ഹരിത വി.കുമാർ, നഗരസഭ അദ്ധ്യക്ഷ സോണിയ ഗിരി, നഗരസഭ ഉപാദ്ധ്യക്ഷൻ ടി.വി ചാർളി, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി മദനമോഹനൻ, സംഗീത സംവിധായകൻ വിദ്യാധരൻ, നടൻ ജയരാജ് വാര്യർ, കഥകളി കലാകാരൻ സദനം കൃഷ്ണൻകുട്ടി, കൂടിയാട്ട കുലപതി വേണുജി തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി. കലോത്സവത്തിന്റെ ഫലം https://ulsavam.kite.kerala.gov.in/2022/kalolsavam_district/index.php/home/districtHome/Mk12cUVZdjFFcnhVSkx1MzY4dnRIdz09 എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
സർഗാത്മക ബോധത്തിന്റെ അടിത്തറയിലൂടെ വേണം പുതുതലമുറ വളരേണ്ടത്. മനുഷ്യക്കുരുതിയും അനാചാരങ്ങളും അരങ്ങ് തകർക്കുന്ന കാലത്ത് സർഗോത്സവങ്ങളിലൂടെ മാത്രമേ യഥാർത്ഥ മനുഷ്യനെ നിലനിർത്താനാകൂ
കെ.രാജൻ
മന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |