ന്യൂഡൽഹി: ഇല്ലാത്ത അധികാരമുപയോഗിച്ചാണ് കേന്ദ്രസർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. റിസർവ് ബാങ്ക് ചട്ടത്തിലെ നിശ്ചിത സീരീസിലുള്ള നോട്ടുകൾ നിരോധിക്കാനുള്ള അധികാരമെ കേന്ദ്ര സർക്കാരിനുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 500, 1000 നോട്ടുകൾ നിരോധിക്കാൻ വേറെ നിയമം കൊണ്ടുവരണമായിരുന്നു. ഇത്തരം ഇല്ലാത്ത അധികാരം ഇനിയും ഉപയോഗിക്കാതിരിക്കാൻ സുപ്രീം കോടതി കർശന നിർദ്ദേശം നൽകണമെന്നും ചിദംബരം വാദിച്ചു. നോട്ട് നിരോധനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ ജസ്റ്റിസ് അബ്ദുൽ നസീർ അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വാദം കേൾക്കുന്നത്.
നിയമ പ്രകാരം റിസർവ് ബാങ്കാണ് ആദ്യം ശുപാർശ നൽകേണ്ടത്. ആകെയുള്ള 17 ലക്ഷം കോടിയുടെ നോട്ടിൽ 15.5 ലക്ഷം കോടി അസാധുവാക്കിയ സർക്കാർ മൗലികാവകാശത്തിലേക്ക് കടന്നു കയറിയെന്നും ചിദംബരം ആരോപിച്ചു. നോട്ട് നിരോധനം സംബന്ധിച്ച നിർണായക രേഖകൾ കേന്ദ്ര സർക്കാർ തടഞ്ഞുവച്ചു. ഇത് സംബന്ധിച്ച് റിസർവ് ബാങ്കിനോ മന്ത്രിസഭയ്ക്കോ പൂർണ വിവരമില്ല.
നവംബർ ഏഴിന് കേന്ദ്രം റിസർവ് ബാങ്കിനയച്ച കത്ത്, റിസർവ് ബാങ്ക് സെൻട്രൽ ബോർഡിന് മുമ്പാകെ സമർപ്പിച്ച കുറിപ്പ്, സെൻട്രൽ ബോർഡ് യോഗത്തിന്റെ മിനിട്ട്സ്, അവരുടെ ശുപാർശകൾ, മന്ത്രിസഭയുടെ യഥാർത്ഥ തീരുമാനങ്ങൾ എന്നീ രേഖകൾ വെളിപ്പെടുത്തിയിട്ടില്ല. 26 മണിക്കൂറിനുള്ളിലാണ് കേന്ദ്രം ഈ തീരുമാനമെടുത്തതെന്നും ചിദംബരം വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |