ലോകകപ്പിലെ രണ്ടാം മത്സരത്തിന് ഇംഗ്ളണ്ട്, ഹോളണ്ട്, ഖത്തർ, സെനഗൽ...
ദോഹ: ആദ്യ വിജയങ്ങൾ നൽകിയ ആത്മവിശ്വാസവുമായി ഇംഗ്ളണ്ടും ഹോളണ്ടും ഇക്വഡോറും ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ രണ്ടാം മത്സരങ്ങൾക്കിറങ്ങുന്നു. ഇന്നും കൂടി ജയിച്ചാൽ ഇവർക്ക് പ്രീ ക്വാർട്ടർ ഉറപ്പിക്കാം. അതേസമയം ആദ്യ കളിയിൽ തോറ്റ സെനഗലിനും ഖത്തറിനും ഇറാനും സമനില വഴങ്ങിയ വേയ്ൽസിനും അമേരിക്കയ്ക്കും ഇന്ന് വിജയിക്കേണ്ടത് നിലനിൽപ്പിന്റെ കാര്യമാണ്.
വേൽസിന് മുന്നിൽ ഇറാൻ
ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ ഗ്രൂപ്പ് ബി അംഗങ്ങളായ ഇറാനും വേയ്ൽസുമാണ് കളത്തിലിറങ്ങുന്നത്. ഇറാൻആദ്യ മത്സരത്തിൽ ഇംഗ്ളണ്ടിൽ നിന്ന് രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് തോറ്റത്. വേയ്ൽസ് അമേരിക്കയുമായി ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഗാരേത്ത് ബെയ്ലിന്റെ വേയ്ൽസ് ഈ ലോകകപ്പിലെ ആദ്യ സമനില പിടിച്ചെടുത്തത്. താരതമ്യേന ദുർബലരായ ഇറാൻ വേയ്ൽസിന് ആദ്യ വിജയം നേടാൻ പറ്റിയ എതിരാളികളാണ്.
ജയം തേടി ഖത്തറും സെനഗലും
അൽ തുമാമാ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ആതിഥേയരായ ഖത്തർ അടുത്ത പരീക്ഷ നേരിടാൻ ഇറങ്ങുകയാണ്. ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനോട് തോറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയർ എന്ന നാണക്കേടും ഏറ്റുവാങ്ങിയ ഖത്തറിന് സ്വന്തം നാട്ടുകാരുടെ മുന്നിൽ വിജയം നേടിയേ മതിയാകൂ. പക്ഷേ ആദ്യ കളിയിൽ ഹോളണ്ടിനോട് പൊരുതിത്തോറ്റ സെനഗലിന് മുന്നിൽ അതത്ര എളുപ്പമല്ല. സാഡിയോ മാനേയുടെ അഭാവം നിഴലിച്ച ഹോളണ്ടിനെതിരായ മത്സരത്തിൽ മിന്നുന്ന പ്രകടനംതന്നെയാണ് സെനഗൽ പുറത്തെുത്തിരുന്നത്. പക്ഷേ വിർജിൽ വാൻഡിക്ക് നയിച്ച ഡച്ച് പ്രതിരോധത്തിന് മുന്നിൽ അതിന്റെ മുനയൊടിഞ്ഞുപോയെന്ന് മാത്രം.ആ രോഷാഗ്നി ഖത്തറിനുമേൽ വർഷിച്ചാൽ ആതിഥേയർ മറ്റൊരു നാണക്കേടുകൂടി ഏറ്റുവാങ്ങേണ്ടിവരും.
വിജയത്തുടർച്ചയ്ക്ക് ഹോളണ്ടും ഇക്വഡോറും
ആദ്യ മത്സരത്തിൽ വിജയിച്ചവരുടെ പോരാട്ടമാണ് ഹോളണ്ടും ഇക്വഡോറും തമ്മിലുള്ളത്. എന്നർ വലൻസിയ എന്ന ഈ ലോകകപ്പിലെ ആദ്യ ഗോൾവേട്ടക്കാരന് ഡച്ച് പ്രതിരോധം കടന്നുമുന്നേറാൻ എത്രത്തോളം കഴിയുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മധ്യനിരയിലെയും മുന്നേറ്റത്തിലെയും പിഴവുകൾ കണ്ടെത്തി പരിഹരിക്കാൻ ഡച്ച് കോച്ച് ലൂയിസ് വാൻഗാൽ ശ്രമിക്കും.
നേർക്കുനേർ ഇംഗ്ലണ്ടും യു.എസും
ഇറാനെതിരായ ഗോൾ വേട്ട നൽകുന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ളണ്ട് രണ്ടാം മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ മാർച്ചിന്ശേഷം നടന്ന ആറ് മത്സരങ്ങളിൽ വിജയിക്കാൻ കഴിയാതിരുന്ന ഇംഗ്ളണ്ട് ഒറ്റക്കളികൊണ്ട് തങ്ങളുടെ ഇമേജ് മാറ്റിയെഴുതിക്കഴിഞ്ഞു.19കാരനായ ജൂഡ് ബെല്ലിംഗ്ഹാം മുതൽ ബുക്കായോ സാക്കയും ജാക്ക് ഗ്രീലിഷും മാർക്കസ് റാഷ്ഫോർഡും റഹിം സ്റ്റെർലിംഗും മേസൺ മൗണ്ടുമൊക്കെയടങ്ങുന്ന ഇംഗ്ളീഷ് യുവനിരയ്ക്ക് ഫോം വീണ്ടെടുക്കാൻ ആദ്യ മത്സരത്തിൽ ദുർബലരായ എതിരാളികളെ കിട്ടിയത് ഗുണം ചെയ്തു. ഇംഗ്ളണ്ട് അതേ ഫോം നിലനിറുത്തുകയാണെങ്കിൽ അമേരിക്ക വിയർക്കുമെന്നുറപ്പ്.
ഇന്നത്തെ മത്സരങ്ങൾ
ഇറാൻ Vs വേയ്ൽസ്
വൈകിട്ട് 3.30 മുതൽ
ഖത്തർ Vs സെനഗൽ
വൈകിട്ട് 6.30 മുതൽ
ഹോളണ്ട് Vs ഇക്വഡോർ
രാത്രി 9.30 മുതൽ
ഇംഗ്ളണ്ട് Vs യു.എസ്.എ
രാത്രി 12.30 മുതൽ
സ്പോർടസ് 18 ചാനലിലും ജിയോ സിനിമയിലും ലൈവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |