ദോഹ : ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വേയെ ഗോളില്ലാ സമനിലയിൽ തളച്ചിട്ട ദക്ഷിണ കൊറിയ ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടർ പ്രതീക്ഷകൾക്ക് ചിറകുപകർന്നു. ഇന്നലെ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ആക്രമണത്തിന് മടികാട്ടാതിരിക്കുകയും പ്രതിരോധത്തിൽ പിഴവുവരുത്താതിരിക്കുകയും ചെയ്താണ് കൊറിയ സമനില പിടിച്ചുവാങ്ങിയത്. ലഭിച്ച രണ്ട് അവസരങ്ങൾ പോസ്റ്റിൽതട്ടിപ്പോവുകകൂടി ചെയ്തതോടെ ഉറുഗ്വേയുടെ 'സമനില'തെറ്റുകയായിരുന്നു.
സൗദിയും ജപ്പാനും തുടക്കമിട്ട അട്ടിമറികളുടെ ആവേശത്തിലിറങ്ങിയ ദക്ഷിണ കൊറിയ ലാറ്റിനമേരിക്കൻ എതിരാളികളെ ഭയമേതുമില്ലാതെ ആക്രമിക്കുന്നതാണ് ആദ്യപകുതിയിൽ കണ്ടത്.വെറ്ററൻ താരം ലൂയിസ് സുവാരേസിനെ മുന്നിൽ നിറുത്തിയ ഉറുഗ്വേയുടെ ആക്രമണങ്ങൾക്ക് പതിവ് വേഗമില്ലാതെവന്നത് അവർക്ക് തിരിച്ചടിയായി. ആദ്യ പകുതിയിൽ ഗോൾ വലതുറക്കാൻ ഇരുടീമുകൾക്കും ഒാരോ നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായതുമില്ല.
34-ാം മിനിട്ടിൽ കൊറിയയ്ക്കാണ് ആദ്യ അവസരം തുറന്ന് കിട്ടിയത്. ബോക്സിനുള്ളിൽ പന്തുമായെത്തിയ ഉയ് ജോയുടെ ഷോട്ട് ബാറിന് മുകളിലേക്ക് പറന്നു പോവുകയായിരുന്നു. തുടർന്ന് കൊറിയൻ താരങ്ങൾ ആത്മവിശ്വാസത്തോടെ പലതവണ ഉറുഗ്വേ ഗോൾമുഖത്തേക്ക് ഇരച്ചെത്തി. ആദ്യ പകുതിയുടെ അവസാനസമയത്ത് ഒരു കൗണ്ടർ അറ്റാക്കിലൂടെ ഉറുഗ്വേ കൊറിയൻ ഗോൾമുഖത്തെത്തുകയും ഒരു കോർണർ കിക്ക് നേടിയെടുക്കുകയും ചെയ്തു. പക്ഷേ വൽവെർദേയെടുത്ത കോർണർ കിക്കിൽ നിന്ന് ഡീഗോ ഗോഡിൻ തൊടുത്ത ഹെഡർ പോസ്റ്റിലിടിച്ച് തെറിക്കുകയായിരുന്നു.
രണ്ടാം പകുതിയിലും കൊറിയ ആക്രമണം തുടർന്നപ്പോൾ ഉറുഗ്വേയ്ക്ക് പിടിച്ചുനിൽക്കാൻ പാടുപെടേണ്ടിവന്നു. സുവാരേസിന് പ്രതീക്ഷിച്ച സ്പീഡിൽ കളിക്കാൻ കഴിയാതെ വന്നതോടെ 64--ാം മിനിട്ടിൽ അദ്ദേഹത്തെ മാറ്റി മറ്റൊരു വെറ്ററൻ സ്ട്രൈക്കർ എഡിൻസൺ കവാനിയെ ഇറക്കി. ഇതോടെ ഉറുഗ്വേ പതിയെ അറ്റാക്കിംഗ് മോഡിലേക്കും കൊറിയ പ്രതിരോധത്തിലേക്കും മാറി. കവാനിയെ പ്രയോജനപ്പെടുത്താനായി ഹൈബാൾ ക്രോസുകളാണ് ഉറുഗ്വേ പരീക്ഷിച്ചത്. ഇതോടെ അവസാന പതിനഞ്ചുമിനിട്ടിലേക്ക് മൂന്ന് സബ്സ്റ്റിറ്റ്യൂട്ടുകളെ ഇറക്കി കൊറിയ മത്സരത്തിലേക്ക് തിരിച്ചുവരാൻ നോക്കി. കൊറിയൻ സൂപ്പർ താരം സൺ ഹ്യൂം മിൻ ഇതിനിടയിൽ ഉറുഗ്വേ ബോക്സിലേക്ക് പന്തുമായി വന്നെങ്കിലും പ്രതിരോധത്തിൽതട്ടി തിരിച്ചുപോയി.
81-ാം മിനിട്ടിൽ പന്തുമായി കയറിവന്ന കവാനി ഇടതുവിംഗിൽ ന്യൂനസിന് നൽകി. പക്ഷേ ന്യൂനസിന്റെ ഷോട്ട് വലയ്ക്ക് പുറത്തേക്ക് പോവുകയായിരുന്നു.എന്നാൽ ബെന്റാംകുർ-ന്യൂനസ്-കവാനി സഖ്യത്തിന് ഒരുമയോടെ നീക്കങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയാത്തത് ഉറുഗ്വേയ്ക്ക് തിരിച്ചടിയായി. 86-ാം മിനിട്ടിലും സമനമായ രീതിയിൽ ഒരവസരം ഉറുഗ്വേയ്ക്ക് നഷ്ടമായി. 89-ാം മിനിട്ടിൽ വാൽവെർദേ ലോംഗ് റേഞ്ചിൽ നിന്ന് തൊടുത്ത ശക്തമായ ഷോട്ട് പോസ്റ്റിൽതട്ടി പുറത്തേക്ക് പോയത് ഉറുഗ്വേയ്ക്ക് വലിയ തിരിച്ചടിയായി. തൊട്ടുപിന്നാലെ കൗണ്ടർ അറ്റാക്കിൽ നിന്ന് മറുവശത്ത് റോഷറ്റിന്റെ ഒരു റോക്കറ്റ് ഷോട്ട് വലയ്ക്ക് പുറത്തക്ക് പോയി.
ഏഴുമിനിട്ട് ഇൻജുറി ടൈമിൽ ഇരുടീമുകളും ഗോളിനായി പരമാവധി പരിശ്രമിച്ചെങ്കിലും സമനില വിധി മാറ്റാനായില്ല.ഇരുടീമുകളും ഓരോ ഗോൾ പങ്കുവച്ച് പിരിഞ്ഞു.
1
ലോകകപ്പിൽ ദക്ഷിണ കൊറിയ ഉറുഗ്വേയോട് തോൽക്കാതിരിക്കുന്നത് ആദ്യമാണ്. 1990ലും 2010ലും ഗ്രൂപ്പ് റൗണ്ടിൽ ഉറുഗ്വേ കൊറിയയെ തോൽപ്പിച്ചിരുന്നു.
2
ഇത് രണ്ടാം തവണയാണ് കൊറിയയ്ക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ ഉറുഗ്വേയ്ക്ക് രണ്ട് ഷോട്ടുകൾ പോസ്റ്റിലിടിച്ച് നഷ്ടമാകുന്നത്. 1990ലെ മത്സരത്തിൽ രണ്ട് ഷോട്ടുകൾ നഷ്ടമായിരുന്നെങ്കിലും 1-0ത്തിന് ജയിക്കാനായിരുന്നു.
8
ഈ ലോകകപ്പിൽ ഇതുവരെ ആദ്യമത്സരത്തിൽ സമനില വഴങ്ങുന്ന ടീമുകളുടെ എണ്ണം എട്ടായി. ഇത് റെക്കാഡാണ്.ലോകകപ്പിൽ ഉറുഗ്വേയുടെ എട്ടാമത്തെ സമനിലുമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |