ഇസ്ലാമബാദ്: പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ചാരസംഘടനയായ ഐ.എസ്.ഐയുടെ മുൻ തലവൻ ലെഫ്. ജനറൽ അസിം മുനീറിനെ നിയമിച്ചു. നിലവിലെ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ ഈ മാസം 29ന് വിരമിക്കും. ആറ് വർഷത്തെ സേവനത്തിന് ശേഷമാണ് 61കാരനായ ബജ്‌വ പടിയിറങ്ങുന്നത്. ബജ്‌വയുടെ അടുപ്പക്കാരിൽ ഒരാൾ കൂടിയാണ് മുനീർ. ലഫ്. ജനറൽ സാഹിർ ഷംഷാദ് മിർസ ജോയിന്റ് ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാനാകും.
ലഫ്. ജനറൽ അസിം മുനീർ
1986 മുതൽ സൈന്യത്തിൽ
നിലവിൽ റാവൽപിണ്ടിയിലെ സൈനികാസ്ഥാനത്ത് ക്വോർട്ടർ മാസ്റ്റർ ജനറൽ
ഗുജ്‌റൻവാല ആസ്ഥാനമായുള്ള 30ാം സേനാവിഭാഗത്തിന്റെ മുൻ കമാൻഡർ
മിലിട്ടറി ഇന്റലിജൻസ് മുൻ തലവൻ
വടക്കൻ മേഖലാ ഫോഴ്സ് കമാൻഡിന്റെ മുൻ കമാൻഡർ
ഇമ്രാന് തിരിച്ചടി
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇൻസാഫ് ( പി.ടി.ഐ ) പാർട്ടി നേതാവുമായ ഇമ്രാൻ ഖാനുമായി മുനീറിന് ഭിന്നത നിലനിന്നിരുന്നു. മുനീർ ഐ.എസ്.ഐ മേധാവിയായിരിക്കെയുണ്ടായ പുൽവാമ ആക്രമണത്തിന് പിന്നാലെയാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇമ്രാനുമായി കൊമ്പുകോർത്തത്.
തുടർന്ന് ഇമ്രാൻ മുനീറിനെ ഐ.എസ്.ഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കി. എട്ട് മാസം മാത്രമാണ് മുനീർ ഈ പദവി വഹിച്ചത്. തുടർന്ന് തന്റെ വിശ്വസ്തനായ ലെഫ്. ജനറൽ ഫായിസ് ഹമീദിനെ ഇമ്രാൻ ഐ.എസ്.ഐ തലവനായി നിയമിച്ചു. നിലവിൽ ഷെഹ്‌ബാസ് ഷെരീഫ് സർക്കാരിനെ താഴെയിറക്കാൻ ഇമ്രാൻ കരുനീക്കങ്ങൾ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് മുനീറിന്റെ നിയമനം എന്നതും ശ്രദ്ധേയമാണ്.
2019 ഫെബ്രുവരി 14നാണ് കാശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാരുടെ വീരമൃത്യുവിലേക്ക് നയിച്ച ചാവേറാക്രമണമുണ്ടായത്. പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് ആയിരുന്നു ആക്രമണത്തിന് പിന്നിൽ. പാക് സൈന്യത്തിനും ഐ.എസ്.ഐയ്ക്കും പുൽവാമ ആക്രമണത്തിൽ പങ്കുണ്ടെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |