തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്‌ടറെ ആക്രമിച്ച സംഭവത്തിൽ ശക്തമായ സമരവുമായി ഡോക്‌ടർമാർ. രാവിലെ എട്ട് മണിയ്‌ക്ക് ആരംഭിച്ച സമരം രാത്രി എട്ട് മണിവരെയുണ്ടാകും. ആശുപത്രിയിലെ പിജി ഡോക്‌ടർമാരാണ് സമരം ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്‌ച ന്യൂറോ സർജറി വിഭാഗത്തിലെ വനിതാ ഡോക്‌ടറെ രോഗിയുടെ ഭർത്താവ് തളളിയിട്ട് വയറ്റിൽ ചവിട്ടിയ സംഭവത്തിൽ നടപടി ശക്തമല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം. രോഗി മരിച്ച വിവരം അറിയിച്ച ഡോക്‌ടറെയാണ് ഭർത്താവ് കൊല്ലം സ്വദേശി സെന്തിൽകുമാർ ആക്രമിച്ചത്. ഇയാളെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല.
സമരത്തിന്റെ ഭാഗമായി ഒപിയും കിടത്തിചികിത്സയും നടത്തുന്നയിടത്തെ ഡ്യൂട്ടി ഡോക്‌ടർമാർ ബഹിഷ്‌കരിക്കുന്നതിനാൽ ഇവിടങ്ങളിലെ രോഗികളെ ബാധിക്കും. എന്നാൽ അത്യാഹിതവിഭാഗം. ഐസിയു, ലേബർ റൂം എന്നിവിടങ്ങളിൽ സമരം ബാധകമാവില്ല.
സമരം ചെയ്യുന്ന പിജി ഡോക്‌ടർമാരുടെ നേതൃത്വത്തിൽ ഇന്ന് പൊലീസ് സ്‌റ്റേഷൻ മാർച്ചുണ്ടാകും. മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സംഘടന കെജിഎംസിടിഎയും ചേർന്നാണ് മാർച്ച്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമരത്തിന് പിന്തുണയറിയിച്ചു. ഇത്തരം ആശുപത്രി ആക്രമണങ്ങളിൽ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് ഐഎംഎ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |